'അവർ ഞങ്ങൾക്ക് നേരെ വന്ന് അവരുടെ പാന്റ്സ് ഊരി, ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു, 'യെ ലോ ആസാദി ' എന്ന് ആക്രോശിച്ചു: വെളിപ്പെടുത്തലുമായി മുസ്ളിം സ്ത്രീകൾ

ഡൽഹി കലാപത്തിനിടെ ഹിന്ദു സമുദായത്തിൽ നിന്നുള്ള ആൺകൂട്ടം തങ്ങൾക്ക് നേരേ വന്ന് അവരുടെ പാന്റ് ഊരി ജനനേന്ദ്രിയം തുറന്നുകാട്ടി, “യെ ലോ ആസാദി” (ഇതാ സ്വാതന്ത്ര്യം) എന്ന് ആക്രോശിച്ചതായി മുസ്ളിം സ്ത്രീകൾ. ഈ ദുരനുഭവം പങ്കുവെച്ചത് വടക്കുകിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിലെ രണ്ട് വ്യത്യസ്ത സംഘങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്, ഒരാൾ തിങ്കളാഴ്ച ചന്ദ് ബാഗ് പ്രതിഷേധത്തിൽ ഉണ്ടായിരുന്നയാളും, മറ്റൊരു സ്ത്രീ ശിവ് വിഹാറിൽ നടന്ന അക്രമത്തിന് സാക്ഷ്യം വഹിച്ചയാളുമാണ്, “ദി വയർ” റിപ്പോർട്ട് ചെയ്തു.

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഭരണത്തിനെതിരെയും പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിലകൊള്ളുന്ന ഇന്ത്യയിലുടനീളമുള്ള പ്രതിഷേധക്കാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മുദ്രാവാക്യമാണ് സ്വതന്ത്ര്യം എന്ന അർത്ഥം വരുന്ന ‘ആസാദി’. എന്നാൽ സംഘപരിവാർ അനുകൂലികൾ ആസാദി എന്ന വാക്കിനെ അക്രമണോത്സുകമായാണ് പ്രതിഷേധക്കാർക്കും മുസ്ലിങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കുമെതിരെ ഉപയോഗിക്കുന്നത്.

“ഞാൻ ചന്ദ് ബാഗ് പ്രതിഷേധ സ്ഥലത്ത് നിൽക്കുകയായിരുന്നു. പ്രതിഷേധക്കാരിലെ രണ്ട് അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നു പൊലീസുകാരോട് പ്രതിഷേധത്തിലെ സ്ത്രീകൾ മുന്നോട്ടു വന്ന് ചോദിച്ചു. അതിനിടെ ഒരു കൂട്ടം വലതുപക്ഷക്കാർ ഞങ്ങളുടെ അടുത്തേക്ക് വന്നു, ‘ജയ് ശ്രീ റാം’ എന്ന് ആക്രോശിച്ചു, അവിടെയുള്ള നാലുപേർ അവരുടെ പാന്റ്സ് ഊരി ജനനേന്ദ്രിയം പുറത്തുകാട്ടി ‘യെ ലോ ആസാദി’ എന്ന് ആക്രോശിച്ചു,” അറസ്റ്റിലാവുമോ എന്ന ഭയത്താൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുസ്ളിം സ്ത്രീ ദി വയറിനോട് പറഞ്ഞു.

“ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ആണുങ്ങൾ ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്ക് മുന്നിൽ വരിയായി നിന്നു, ഇതോടെ ആൾകൂട്ടം അവരുടെ നേരെ കല്ലെറിയാൻ തുടങ്ങി. പൊലീസ് പ്രതിഷേധത്തിന് പിന്നിൽ പോയി കണ്ണീർവാതക ഷെല്ലുകൾ പ്രതിഷേധ സ്ഥലത്തേക്ക് എറിയാൻ തുടങ്ങി, ചുമയും കരച്ചിലും കാരണം ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. അവിടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പൊലീസ് ഞങ്ങളെ ലാത്തി കൊണ്ട് അടിച്ചു, ” അവർ പറഞ്ഞു.

കണ്ണുനീർ ഒഴുകുന്നതിനിടെ അവൾ അബോധാവസ്ഥയിലായി. അവിടെയുള്ള മറ്റുള്ളവർക്ക് – പ്രായമായ സ്ത്രീകൾ, ഗർഭിണികൾ എന്നിവരുൾപ്പെടെ – പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റു.

ചന്ദ് ബാഗിലെ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമ ഭീഷണി ഉയർത്തിയിരുന്നെങ്കിൽ, ശിവ് വിഹാറിൽ നിന്ന് അക്രമികളിൽ നിന്നും പലായനം ചെയ്ത ദൃക്‌സാക്ഷികൾ പറയുന്നത് അവിടെയും നിരവധി ലൈംഗികാതിക്രമങ്ങൾ നടന്നു എന്നാണ്. ശിവ് വിഹാറിലെ വീടുകളിൽ നിന്ന് ഓടിപ്പോയ ഒരു കൂട്ടം സ്ത്രീകൾ മുസ്തഫാബാദിൽ വന്ന് താമസിക്കുകയായിരുന്നു.

“അവർ അക്രമം അഴിച്ചുവിട്ടപ്പോൾ, ഭയത്താൽ ഞങ്ങൾ ഞങ്ങളുടെ വീടുകളിൽ തന്നെ ഇരുന്നു. അവർ ഞങ്ങളുടെ വാതിലുകൾക്ക് നേരെ കല്ലെറിഞ്ഞു, ലാത്തികൾ കൊണ്ട് അടിച്ചു. അവർ ഞങ്ങളുടെ പള്ളികളിൽ ഗ്യാസ് സിലിണ്ടറുകൾ കത്തിച്ചു, അവർ ഞങ്ങളുടെ ആളുകളെ തല്ലി. ഞങ്ങൾ എല്ലാം ഉപേക്ഷിച്ചു, ഞങ്ങളുടെ ജീവിതത്തെ ഭയന്ന് ഞങ്ങൾ ഓടി. ” ചന്ദ് ബാഗിൽ നിന്നുള്ള റുബീന ദി വയറിനോട് പറഞ്ഞു.