താജ്മഹലില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഇല്ല; ആരോപണങ്ങള്‍ തള്ളി ആര്‍ക്കിയോളജി വകുപ്പ്

താജ്മഹലില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉണ്ടെന്ന ആരോപണങ്ങള്‍ തള്ളി ആര്‍ക്കിയോളജി വകുപ്പ്. പൂട്ടിക്കിടക്കുന്ന മുറികള്‍ അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി തുറന്നിരുന്നു. അവിടെ ഒന്നും കണ്ടെത്തിയിട്ടില്ല. മുറികളുടെ ചിത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

മുറികള്‍ എല്ലാക്കാലത്തും അടച്ചിടാറില്ല. അറ്റകുറ്റപ്പണികള്‍ക്കായി എല്ലാ മുറികളും തുറക്കും.കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നതെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. താജ്മഹലില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്നാരോപിച്ച് ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

അടച്ചിട്ടിരിക്കുന്ന 22 മുറികള്‍ തുറക്കണം. താജ്മഹലിന് പിന്നിലെ ‘യഥാര്‍ത്ഥ ചരിത്രം’ അറിയാനായി അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നും ആവശ്യപ്പെട്ട് ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. അടച്ചിട്ട മുറികളിലെ ഹിന്ദുൈദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേംബറിലെ മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു. പൊതുതാല്‍പര്യ ഹര്‍ജികളെ പരിഹസിക്കരുതെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതാണെന്ന അവകാശവാദവുമായി ബിജെപി എംപിയും രംഗത്തെത്തിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്ന് ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം പി ദിയ കുമാരി പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.