അന്ന് യോഗിയെ കരിങ്കൊടി കാട്ടി; ഇന്ന് പൂജ സ്ഥാനാർത്ഥി

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ കരിങ്കൊടി വീശിയതും അതിനെ തുടർന്നുള്ള അറസ്റ്റും 25-കാരിയായ പൂജ ശുക്ലയ്ക്ക് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തു.
അവർ ഇപ്പോൾ ലഖ്‌നൗ നോർത്തിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയാണ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിൽ ഒരാളാണ് പൂജ.

2017 ജൂണിൽ അവർ മറ്റ് 10 പേർക്കൊപ്പം ലഖ്‌നൗ യൂണിവേഴ്‌സിറ്റി റോഡിൽ ആദിത്യനാഥിന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതും സർക്കാർ നയങ്ങൾക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതും ശ്രദ്ധയാകർഷിച്ചിരുന്നു.

‘ഹിന്ദി സ്വരാജ് ദിവസ്’ പരിപാടിയിൽ പങ്കെടുക്കാൻ യോഗി ലഖ്‌നൗ യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് പോകുമ്പോൾ ആയിരുന്നു പ്രതിഷേധം. സമാജ്വാദി ഛത്ര സഭ,എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടകൾ അന്ന് പങ്കെടുത്തു.

പിറ്റേന്ന് ഞങ്ങളെ അറസ്റ്റുചെയ്ത് ജയിലിലേക്ക് അയച്ചു. പ്രതിഷേധിക്കാൻ ജനാധിപത്യ മാർഗങ്ങൾ ഉപയോഗിച്ചിട്ടും ഇത് സംഭവിക്കുമെന്ന് കരുതിയില്ല. എന്തായാലും ശരിക്ക് വേണ്ടി പോരാടണമെന്ന വിശ്വാസം അത് ഊട്ടിയുറപ്പിച്ചു, പൂജ പറഞ്ഞു.