'ക്ഷമാപണം എന്ന വാക്കിന് ഒരർത്ഥമുണ്ട്, ഏതുതരത്തിലുള്ള ക്ഷമാപണമാണ് വിജയ് ഷാ നടത്തിയത്'; സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രിയെ കുടഞ്ഞ് സുപ്രീംകോടതി

കേണൽ സോഫിയ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ്ഷായെ കുടഞ്ഞ് സുപ്രീംകോടതി. വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമ്മതിക്കാൻ വിജയ് ഷാ തയ്യാറാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ക്ഷമാപണം എന്ന വാക്കിന് ഒരർത്ഥമുണ്ടെന്ന് പറഞ്ഞ കോടതി മന്ത്രി ഏതുതരത്തിലുള്ള ക്ഷമാപണമാണ് നടത്തിയതെന്നും ചോദിച്ചു.

സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി നടത്തിയ ക്ഷമാപണത്തെ സുപ്രീം കോടതി പൂർണമായി നിരസിച്ചു. മന്ത്രി നടത്തിയ ക്ഷമാപണം അനന്തരഫലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു. വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമ്മതിക്കാൻ വിജയ് ഷാ തയ്യാറാകുന്നില്ലെന്നും ഏതുതരത്തിലുള്ള ക്ഷമാപണമാണ് നടത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു.

ക്ഷമാപണം എന്ന വാക്കിന് ഒരർത്ഥമുണ്ട്. പരിചയ സമ്പന്നനായ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നിങ്ങൾ സംസാരിക്കുമ്പോൾ പ്രയോഗിക്കുന്ന വാക്കുകളെ കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണമെന്നും സായുധ സേനയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനപ്പെട്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കേസിൽ കുൻവർ വിജയ്ഷായുടെ അറസ്റ്റ് താൽകാലികമായി സുപ്രീംകോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പ്രേത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് കോടതി നിർദേശം നൽകി. വിജയ്ഷാ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും നിർദേശമുണ്ട്.

സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായുടെ പരാമര്‍ശം.‘നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ നമ്മൾ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇന്ദോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകൾ. എന്നാൽ പ്രസ്താവന വിവാദമായതോടെ മന്ത്രി രാജി വെക്കണമെന്നതടക്കമുള്ള പ്രതിഷേധങ്ങൾ ഉയർന്നു.