"സങ്കുചിത അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെയ്‌ക്കേണ്ട സമയം": പ്രതിപക്ഷത്തോട് മമത ബാനർജി

വിവാദമായ പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി. ഇതോടൊപ്പം പ്രതിപക്ഷമായ കോൺഗ്രസിനും ഇടതുമുന്നണിക്കും ഒരു സന്ദേശവും മമത ബാനർജി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി: “സങ്കുചിത അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി നിർത്തി രാജ്യത്തെ രക്ഷിക്കാൻ ഒരുമിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” പൗരത്വ നിയമ വിരുദ്ധ പ്രമേയത്തെക്കുറിച്ച് മമത ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ സെൻസസ് പ്രക്രിയയുടെ ഭാഗമായിരുന്നു, ഇത് സി.പി.എം ഭരണകാലത്താണ് നടത്തിയത് എന്നും ഇടതു മുന്നണിയെ വിമർശിച്ചു കൊണ്ട് മമത ബാനർജി പറഞ്ഞു. കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ മമത. അതേസമയം, ഇരു പാർട്ടികളോടും പിന്തുണ ആവശ്യപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെ വരികൾ ഉദ്ധരിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഒറ്റയ്ക്ക് പോരാടാനും തയ്യാറാണെന്ന് സൂചിപ്പിച്ചു. “ഞാൻ ഒറ്റയ്ക്ക് നടക്കാൻ തയ്യാറാണ് … ഏക്ല ചലോ റേ,” മമത ബാനർജി പറഞ്ഞു.