നീറ്റ് പരീക്ഷ അവസാനിപ്പിക്കാൻ ബിൽ പാസാക്കി സ്റ്റാലിൻ സർക്കാർ

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം അനുവദിച്ചിരുന്നത് അവസാനിപ്പിക്കാൻ പുതിയ ബിൽ പാസാക്കി തമിഴ്നാട് സർക്കാർ. എന്നാൽ, കേന്ദ്ര നിയമത്തെ വെല്ലുവിളിക്കുന്നതിനാൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഒപ്പില്ലാതെ ഇത് പ്രാബല്യത്തിൽ വരില്ല.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ, സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് 12 -ാം ക്ലാസ് ബോർഡ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കും. എന്നിരുന്നാലും, അടുത്ത വർഷം മുതൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ. ഈ വർഷത്തേക്കുള്ള പ്രവേശനം നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഇന്ന് തമിഴ്നാട് നിയമസഭയിൽ ബില്ലിനെ പിന്തുണച്ചിരുന്നു. “ഞങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നു. ഈ ബിൽ പ്രാവർത്തികമാകുമോ എന്ന് നോക്കാം,” പ്രതിപക്ഷമായ എഐഎഡിഎംകെയുടെ നേതാവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന ഡോ സി വിജയ ബാസ്കർ പറഞ്ഞു.

സ്വകാര്യ കോച്ചിംഗ് നേടാൻ കഴിയുന്ന സമ്പന്നരായ വിദ്യാർത്ഥികൾക്കാണ് നീറ്റ് വഴി പ്രയോജനം ലഭിക്കുന്നതെന്നും ദരിദ്രരും ഗ്രാമീണരുമായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷ പ്രതികൂലമാണെന്നുമാണ് സർക്കാർ വാദിക്കുന്നത്. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികൾ ദേശീയ പ്രവേശന പരീക്ഷകളെ എല്ലാ കാലത്തും എതിർത്തിട്ടുണ്ട്.

ഏകദേശം ഒരു പതിറ്റാണ്ടോളം, തമിഴ്‌നാടിന് മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഇല്ലായിരുന്നു, കൂടാതെ 12 -ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുകയും ചെയ്തിരുന്നു. യുപിഎ ഭരണകാലത്ത് നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള രാഷ്ട്രപതിയുടെ അംഗീകാരം ഡിഎംകെക്ക് നേടാനായി. എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ സഖ്യകക്ഷിയായ എഐഎഡിഎംകെ ഈ ഇളവ് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു.

നീറ്റിന്റെ സ്വാധീനവും കൂൺ പോലെ വളരുന്ന കോച്ചിംഗ് സെന്ററുകളെ കുറിച്ചും പഠിക്കാൻ ജൂണിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ റിട്ടയേർഡ് ജസ്റ്റിസ് എ കെ രാജന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, നീറ്റ് ഉടൻ ഒഴിവാക്കാൻ സർക്കാർ ശിപാർശ ചെയ്തു.