'അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി എന്തും പറയാമെന്ന ധാരണവേണ്ട, പരാമര്‍ശം മാതാപിതാക്കള്‍ക്കും മുഴുവന്‍ സമൂഹത്തിനും അപമാനം'; രണ്‍വീറിനെ വിമർശിച്ച് സുപ്രീംകോടതി

ഇന്ത്യാസ് ഗോട്ട് ലേറ്റൻ്റ്’ എന്ന യുട്യൂബ് ഷോയിൽ അശ്ലീല പരാമർശം നടത്തിയ രൺവീർ അലാബാദിയക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി ആര്‍ക്കും എന്തും പറയാമെന്ന ധാരണവേണ്ടെന്ന് കോടതി പറഞ്ഞു. രൺവീർ നടത്തിയ പരാമര്‍ശം ഇവിടുത്തെ എല്ലാ അച്ഛനമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപമാനമാണെന്നും കോടതി പറഞ്ഞു

മാതാപിതാക്കളെ അപമാനിച്ചെന്നും മനസ്സിലെ വൃത്തികേടാണു പുറത്തുവരുന്നതെന്നും കോടതി നിരീക്ഷിച്ചു. എന്തുതരം പരാമർശമാണ് നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്നും കോടതി ചോദിച്ചു. ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നു പറഞ്ഞ കോടതി, സമൂഹത്തെക്കുറിച്ചു ചിന്തയില്ലേയെന്നും ചോദിച്ചു.

രണ്‍വീറിന്റെ ആ പരാമര്‍ശം അപലപനീയവും നിന്ദ്യവും വൃത്തികെട്ടതുമാണെന്ന് കോടതി വിലയിരുത്തിയ കോടതി അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി ആര്‍ക്കും എന്തും പറയാമെന്ന ധാരണവേണ്ടെന്നും കോടതി ശക്തമായ ഭാഷയില്‍ രണ്‍വീറിനെ ഓര്‍മപ്പെടുത്തുകയും ചെയ്തു. ആ പരാമര്‍ശം നിങ്ങളുടെ ദുഷിച്ച മനസിനെ തുറന്നുകാട്ടിയെന്നും പരാമര്‍ശം ഇവിടുത്തെ എല്ലാ അച്ഛനമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപമാനമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രണ്‍വീറിനെ ശക്തമായ ഭാഷയിൽ വിമർശിച്ചത്. വൃത്തികെട്ട മനസിനെ തൃപ്തിപ്പെടുത്താന്‍ എന്തും പറയാമെന്ന് നിങ്ങള്‍ ധരിച്ചിട്ടുണ്ടോ എന്നും കോടതി രണ്‍വീറിനോട് ചോദിച്ചു. അതേസമയമ് രണ്‍വീറിന് നിരവധി ഭീഷണികളും സൈബര്‍ ആക്രമണവും നേരിടേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ അത് എങ്ങനെയെങ്കിലും പ്രശസ്തി കിട്ടാനുള്ള ചിലരുടെ വിലകുറഞ്ഞ ശ്രമങ്ങളെന്ന് കോടതി തള്ളി.

ജീവനും സ്വത്തിനും ഭീഷണിയുണ്ടെങ്കില്‍ സംരക്ഷണത്തിനായി രണ്‍വീറിന് മഹാരാഷ്ട്ര പൊലീസിനേയോ അസം പൊലീസിനേയോ സമീപിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം രണ്‍വീറിന്റെ അറസ്റ്റ് കോടതി താത്ക്കാലികമായി തടഞ്ഞു. യൂട്യൂബ് ഷോ ചെയ്യുന്നതില്‍ നിന്ന് രണ്‍വീറിനെ താത്ക്കാലികമായി തടഞ്ഞിട്ടുമുണ്ട്.