പ്രഖ്യാപിച്ച് 38-ാം ദിവസമാണ് നോട്ടു നിരോധനത്തിന് റിസര്‍വ് ബാങ്ക് അനുമതി കൊടുത്തത്; മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തള്ളി സുപ്രധാന വിവരാവകാശ രേഖ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷം 38-ാം ദിവസമാണ് റിസര്‍വ് ബാങ്ക് ഇതിന് അനുമതി പോലും കൊടുത്തത്. 2016 നവംബര്‍ എട്ടിന് നോട്ടു നിരോധനം മോദി പ്രഖ്യാപിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശം ആദ്യമായി റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്യുകയായിരുന്നു.

2016 നവംബര്‍ എട്ടിന് വൈകുന്നേരം 5.30 നാണ് നോട്ട് നിരോധനം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം റിസര്‍വ് ബാങ്കിന് ലഭിച്ചത്. ഇതു റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്തത് രണ്ടര മണിക്കൂറാണ്. ഈ ചര്‍ച്ച തീരുന്നതിന് മുമ്പ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതായിട്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ നിന്നും വ്യക്തമാക്കിയിരിക്കുന്നത്. ആര്‍.ടി.ഐ ആക്ടിവിസ്റ്റായ വെങ്കിടേശ് നായകാണ് ഇത് പുറത്തു കൊണ്ടു വന്നത്.

കേന്ദ്രം നിര്‍ദേശത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത് ഡിസംബര്‍ 16നാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ 38-ാം ദിവസം. സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറ്റു വഴികളില്ലാതെ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത് ആണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.

ആദ്യം രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതിന് ആര്‍.ബി.ഐ വിസമ്മതിച്ചിരുന്നു. പക്ഷേ വെങ്കിടേശ് നായകിന്റെ നിരന്തര ശ്രമത്തെ തുടര്‍ന്നാണ് വിവരം ലഭിച്ചത്. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയിലാണ് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത്. അതിനാല്‍ നോട്ട് നിരോധനം കാര്യമായ പ്രയോജനം സൃഷ്ടിക്കില്ല.

രാജ്യത്ത് 2011 – 16 കാലയളവില്‍ സാമ്പത്തിക വളര്‍ച്ച 30 ശതമാനം വര്‍ധിച്ചു. അതേസമയം 500 രൂപയുടെ നോട്ട് 76.38 ശതമാനവും 1000 രൂപയുടെ നോട്ട് 108.98 ശതമാനം വര്‍ധിച്ചു.ഇത് കേന്ദ്രം, റിസര്‍വ് ബാങ്കിനോട് നോട്ട് നിരോധനത്തിനുള്ള കാരണങ്ങളില്‍ ഒന്നായി അവതരിപ്പിച്ചിരുന്നു.

ഇത് പക്ഷേ റിസര്‍വ് ബാങ്ക് തള്ളി. സാമ്പത്തിക വളര്‍ച്ച 30 ശതമാനം വര്‍ധിച്ചത് ശരിയാണ്. പക്ഷേ നോട്ടുകളുടെ എണ്ണം ഉപഭോഗത്തില്‍ വര്‍ധിച്ചത് വിലക്കയറ്റത്തിന്റെ പ്രതിഫലനമാണെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കി. കേന്ദ്രത്തിന്റെ മിക്ക നിര്‍ദേശങ്ങളെയും എതിര്‍ത്ത് കൊണ്ടാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനത്തിനുള്ള ശുപാര്‍ശയെ അംഗീകരിച്ചിരുന്നത്.