70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിനു ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ താന്‍ എങ്ങിനെ ചെയ്യും; വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും അഞ്ചു വര്‍ഷം വേണമെന്ന് പ്രധാനമന്ത്രി

70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിനു ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ താന്‍ എങ്ങിനെ ചെയ്തു തീര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ജോലി പൂര്‍ത്തിയായിട്ടില്ല. ഇനി വളരെ അധികം കാര്യങ്ങള്‍ ചെയ്യാനായി ബാക്കിയുണ്ട്. അത് ചെയ്യുന്നതിന് തനിക്ക് സാധിക്കും. പക്ഷേ അതിന് സ്ഥിരത വേണം. മാത്രമല്ല നിങ്ങളുടെ ആശിര്‍വാദവും വേണമെന്ന് മോദി പറഞ്ഞു. ബിഹാറിലെ ജുമുയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

പ്രസംഗത്തില്‍ ഉടനീളം കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിനാണ് മോദി ശ്രമിച്ചത്. അക്രമം, അഴിമതി, കള്ളപ്പണം, തീവ്രവാദം ഇവ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വര്‍ധിക്കുമെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ഭരണം സൈന്യത്തിന്റെ ധീരതയ്ക്കു കോട്ടം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മേം ഭി ചൗക്കിദാര്‍ ക്യാമ്പയനില്‍ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജവാഗ്ദാനങ്ങളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുന്നതിനായി പ്രഖ്യാപിച്ച ന്യായ് പദ്ധതിയെ വിമര്‍ശിക്കുന്നതിനാണ് മോദി ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസ് നുണ പരത്തുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ശൈലി ഇതാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

രാജ്യത്തിന് വേണ്ടത് കാവല്‍ക്കാരനെയാണ്. പക്ഷേ സങ്കുചിത മനോഭാവമുള്ളവര്‍ കാവല്‍ക്കാരെ ഇകഴ്ത്തി കാട്ടുന്നു. രാഷ്ട്രം ആവശ്യപ്പെടുന്നത് രാജവിനെ അല്ല മറിച്ച് കാവല്‍ക്കാരനെയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. തൊഴില്‍ അവസരം വര്‍ധിപ്പിക്കും, കള്ളപ്പണം തിരിച്ചു പിടിക്കും, എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു അന്ന് ബിജെപി നല്‍കിയത്.

അതേസമയം കഴിഞ്ഞ സെപ്തംബറില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞത് വിവാദമായിരുന്നു. ഇന്ധന വിലവര്‍ധനയുമായി ബന്ധപ്പെട്ടയായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസ്താവന. തിരഞ്ഞെടുപ്പ് വാഗ്ദാനം ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും വാഗ്ദാനം പാലിക്കാനുള്ളതല്ല. പെട്രോള്‍ വില ലിറ്ററിന് 50 രൂപയാക്കി കുറയ്ക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്നും അത് നടപ്പാക്കണമെന്നില്ലെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.