പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്.

കേന്ദ്ര മന്ത്രി അവതരിപ്പിച്ച പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിന്റെ വിലയിരുത്തല്‍. വയനാട് വിഷയം അടക്കം ഉയര്‍ത്തിയാണ് ബില്ലിനെതിരെ തരൂര്‍ വിമര്‍ശനം രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ എടുത്തു ചാടി ബില്‍ അവതരിപ്പിക്കുകയാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.

വയനാടില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 ലധികം പേര്‍ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തില്‍ ഒന്നും ചെയ്യാനായില്ല. എന്നിട്ടും വിദഗ്ധ പുതിയ ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു.

വയനാട് ദുരന്ത സഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇടക്കാല സഹായം അനുവദിക്കുന്നതില്‍ വലിയ വീഴ്ചയാണ്. എന്‍ഡിആര്‍എഫ് വിതരണത്തില്‍ വേര്‍തിരിവ് കാട്ടുകയാണ് കേന്ദ്രം. വയനാട്ടിലെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.