കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ലെന്ന് ഐസിഎംആർ

കോവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ലെന്നും സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരന്മാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആർ പുതിയ മാർഗഗനിർദ്ദേശത്തിൽ പറയുന്നു.

രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾ, ഹോം ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്ത രോഗികൾ, കൂടാതെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗികൾ, അന്തർ സംസ്ഥാന ആഭ്യന്തര യാത്രകൾ നടത്തുന്ന വ്യക്തികൾ എന്നിവരെ പരിശോധിക്കേണ്ടതില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, ശ്വാസതടസ്സം, മറ്റ് ശ്വസന സംബന്ധമായ മറ്റു ലക്ഷണങ്ങൾ ഉള്ളവർ എല്ലാം പരിശോധന നടത്തണെമെന്ന് ഐസിഎംആർ അറിയിച്ചു.

കൂടാതെ, ഇന്ത്യൻ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശസ്ത്രക്രിയകളും പ്രസവങ്ങളും പോലെ ഉള്ള അടിയന്തര നടപടികൾക്കൊന്നും കോവിഡ് പരിശോധന നടത്തിയില്ല എന്ന കാരണത്താൽ കാലതാമസം വരുത്തരുതെന്നും ഐസിഎംആർ പറഞ്ഞു. പരിശോധനാ സൗകര്യമില്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യരുതെന്നും ഐസിഎംആർ പറയുന്നു.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ള ശസ്ത്രക്രിയ/ശസ്ത്രക്രിയേതര നടപടിക്രമങ്ങൾക്ക് വിധേയരാകുന്ന രോഗികളെ രോഗലക്ഷണങ്ങളില്ലെങ്കിൽ നിർബന്ധിത പരിശോധനയ്ക്ക് വിധേയരാക്കരുതെന്നും ഐസിഎംആർ പറഞ്ഞു.

ജീനോം സീക്വൻസിങ് നടത്തുന്നത് നിരീക്ഷണ ആവശ്യങ്ങൾക്കായാണ്, ചികിത്സ ആവശ്യങ്ങൾക്കായി അത് ഏറ്റെടുക്കേണ്ടതില്ലെന്നും ഐസിഎംആർ പറഞ്ഞു. INSACOG (ഇന്ത്യൻ SARS-CoV-2 ജീനോമിക് സർവൈലൻസ് കൺസോർഷ്യം) ശിപാർശകൾ പ്രകാരം പോസിറ്റീവ് സാമ്പിളുകളുടെ ഒരു ഉപവിഭാഗത്തിൽ മാത്രമേ ജീനോം സീക്വൻസിങ് നടത്താവൂ എന്നും ഐസിഎംആർ കൂട്ടിച്ചേർക്കുന്നു.