'ഇസ്ലാമിക ഭരണം സ്ഥാപിക്കുക പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം'; പാറ്റ്‌ന റെയ്ഡില്‍ കണ്ടെത്തിയ രേഖകളിലുള്ളത് വന്‍ പദ്ധതികള്‍

പാറ്റ്‌നയിലെ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരീശീലന ക്യാമ്പിലെ റെയ്ഡില്‍ കണ്ടെത്തിയ രേഖകളിലുള്ളത് വമ്പന്‍ പദ്ധതികള്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിഷന്‍ 2047 അടക്കമുള്ള പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന രേഖകകളാണ് പിടിച്ചെടുത്തിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രാജ്യത്തെ പത്തുശതമാനം മുസ്ലീങ്ങള്‍ അണിനിരന്നാല്‍പോലും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയുമെന്നും തങ്ങളുടെ യശസ്സ് തിരികെ കൊണ്ടുവരാനാകുമെന്നുമാണ് ഈ ലഘുലേഖകളില്‍ പറയുന്നത്.

ഇതിനുപുറമേ, ആയോധനകലയെന്ന പേരില്‍ പ്രദേശത്തെ നിരവധിപേര്‍ക്ക് പ്രതികള്‍ ആയുധപരിശീലനം നല്‍കിയിരുന്നു. കേരളം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ആളുകളെത്തിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. മറ്റുപേരുകളില്‍ ടിക്കറ്റെടുത്ത് യാത്രചെയ്തിരുന്ന ഇവര്‍, ഹോട്ടലുകളിലും വ്യാജ പേരുകളിലാണ് താമസിച്ചിരുന്നത്. ആയോധനകലയുടെ പേരില്‍ വാളുകളും കത്തികളും ഉപയോഗിച്ച് നടത്തിയ ഈ പരിശീലനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ജാര്‍ഖണ്ഡ് പൊലീസിലെ എസ്‌ഐയായിരുന്ന മുഹമ്മദ് ജലാലുദ്ദീന്‍, നിരോധിച്ച തീവ്രവാദ സംഘടനയായ സിമിയില്‍ അംഗമായിരുന്ന അതാര്‍ പര്‍വേശ്, പാറ്റ്‌ന സ്വദേശി അര്‍മാന്‍ മാലിക് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. കേരളം, തമിഴ്‌നാട് സ്വദേശികളുടെ പേരുവിവരങ്ങളുള്ള രജിസ്റ്റര്‍ പ്രതികളില്‍നിന്നും പൊലീസ് പിടികൂടിയിരുന്നു.

രജിസ്റ്ററില്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള 12 പേരുടെ പേരുവിവരങ്ങളുള്ളത്. ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയനുസരിച്ച് 26 പേരെ പ്രതിയാക്കി തീവ്രവാദ കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട മലയാളികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.