അഭിനന്ദന്റെ ജീവിതകഥ പാഠപുസ്തകത്തിലേക്ക്;തീരുമാനം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റേത്

പാകിസ്ഥാനിലെ സൈനികരുടെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്.

ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ നിര്‍ദേശിച്ചു. ഇനി മുതല്‍ അഭിനന്ദന്റെ ധീരത രാജസ്ഥാനിലെ സ്‌കൂള്‍ സിലബസിലുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഏത് ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്‌കത്തിലാണ് അഭിനന്ദന്റെ ജീവിത കഥ ഉള്‍പ്പെടുത്തുക എന്ന കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.
പാകിസ്ഥാന്‍ തടവിലാക്കിയ അഭിനന്ദന്‍ വര്‍ധമാനെ മൂന്നു ദിവസത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. പാക് അധീന കാശ്മീരില്‍ മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങിയത്.

അതിജീവനത്തിനുള്ള കിറ്റ്, ഭൂപടം, സുപ്രധാനമായ രേഖകള്‍ എന്നിവ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അഭിനന്ദന്‍ വര്‍ധമാന്റെ കൈയിലുണ്ടായിരുന്നു. ഇവ പാക് സൈന്യം പിടികൂടുന്നതിന് മുമ്പ് അദ്ദേഹം നശിപ്പിച്ചിരുന്നു.