'ഇന്ത്യയുടെ നെഞ്ചിൽ കനൽ കോരിയിട്ട ദിവസം'; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചരികളാണ് ജമ്മുകശ്മീരിലെ ബൈസന്‍ താഴ്വരയില്‍ ഉറ്റവരുടെ മുന്നില്‍ വച്ചു പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. ഭീകരരെ അയച്ചവർക്ക് തിരിച്ചടി നൽകിക്കൊണ്ട് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. പാക് ഭീകര വാദകേന്ദ്രങ്ങള്‍ ഇന്ത്യക്ക് തകർക്കാനായി. എന്നാൽ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴും കൂട്ടക്കൊല നടത്തിയ ഭീകരർ ഇനിയും പിടിയിലായിട്ടില്ല എന്നതാണ് യാഥാർഥ്യം.

ജമ്മുകശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സംസ്ഥാനത്തെ സാധാരണ നിലയിലാക്കാനുമുള്ള നീക്കങ്ങളെയാകെ അട്ടിമറിക്കുന്നതായിരുന്നു പഹൽഗാമിൽ നടന്ന കൂട്ടക്കൊല. ഭീകരരെ അയച്ചവർക്ക് തിരിച്ചടി നൽകിക്കൊണ്ട് രാജ്യത്തുയർന്ന രോഷം കുറച്ചെങ്കിലും തണുപ്പിക്കാൻ കേന്ദ്രത്തിനായി. എങ്കിലും ഭീകരവാദികളെ പിന്തുണക്കുന്ന പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള രാജ്യത്തിന്റ ശ്രമങ്ങള്‍ തുടരുകയാണ്. രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്തം ആർക്കെന്ന അന്വേഷണവും എവിടെയും എത്തിയിട്ടില്ല എന്ന്തന്നെ പറയാം.

ജമ്മുകശ്മീരിൽ ഏപ്രില്‍ 22ന് മഞ്ഞു മലകളുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്‌വര കുടുംബത്തോടൊപ്പം ആസ്വദിക്കുകയായിരുന്ന 100 കണക്കിന് വിനോദ സഞ്ചരികള്‍ക്കിടയിലേക്കാണ് പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും കയ്യില്‍ തോക്കുകള്‍ ഏന്തിയ ആ കൊടും ഭീകരര്‍ എത്തിയത്. പുരുഷന്‍ മരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്ന വിവരമായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാൽ പിന്നീടാണ് ഈ നിഷ്ഠൂര ആക്രമണത്തിൻ്റെ വ്യാപ്തിയും ഭീകരതയും വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അര മണിക്കൂർ ഭീകരതയഴിച്ചുവിട്ട ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞവരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. ആദ്യം ഉത്തരവാദിത്തം ഏറ്റെടുത്ത ടിആർഎഫ് എന്ന ലഷ്കർ ഇ ത്വയ്യിബ നിയന്ത്രിക്കുന്ന സംഘടന ഒരു ദിവസത്തിൽ നിലപാട് മാറ്റി. പിന്നീട് ഭീകരര്‍ക്കുവേണ്ടി കാടും നാടും സുരക്ഷാസേന തെരച്ചില്‍ നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട യോഗങ്ങള്‍ നടത്തി. ഒടുവില്‍ പതിഞ്ചാം നാള്‍ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി. കണ്‍മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂർ’ എന്ന് പേരുനല്‍കി. പാക് മണ്ണിലെ എണ്ണം പറഞ്ഞ 9 ഭീകരതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. പഹൽഗാമിലെ കൂട്ടക്കൊലയ്ക്ക് സഹായം നല്‍കിയ ഒരാളുൾപ്പടെ ആറ് ഭീകരരെ ഇന്ത്യ വകവരുത്തി. എന്നാൽ പഹൽഗാമിലെ കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും കാണാമറയത്താണ്.

Read more