രാജ്യത്തെ ആദ്യ ദയാമരണം; ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി

രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഡൽഹിയിലെ എയിംസിൽ ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതൽ കോമയിലായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായിരുന്ന ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്.

13 വർഷമായി യന്ത്രസഹായത്തോടെ കോമയിൽ കഴിയുകയായിരുന്ന ഹരീഷ് റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ദയാവധം നൽകണമെന്ന് അപേക്ഷിച്ച് വൃദ്ധമാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. 2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയായിരുന്നു റാണയുടേത്.

എയിംസിലെ ഐആർസിഎച്ച് (ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി കാൻസർ ഹോസ്പിറ്റൽ) യിലെ പാലിയേറ്റീവ് കെയർ വാർഡിലാണ് റാണയ പ്രവേശിപ്പിച്ചത്. അവയവദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13 വർഷമായി കിടപ്പിലായിരുന്ന റാണ, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടത്തിലായിരുന്നു.

ചണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ലാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് ഗുരുതര പരിക്കേറ്റത്. ഹരീഷിനെ കൂടാതെ ഒരു മകനും മകളുമാണ് മാതാപിതാക്കള്‍ക്കുള്ളത്. കേസിൽ ഹരീഷിന്റെ മാതാപിതാക്കൾക്കായി മലയാളി അഭിഭാഷകൻ രശ്മി നന്ദകുമാറാണ് ഹാജരായത്.