പാകിസ്ഥാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഇന്ത്യ. യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ യുഎൻ അംബാസഡറായ പർവതനേനി ഹരീഷ് ആണ് പാകിസ്ഥാനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സ്ത്രീകൾ, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തിൽ നടന്ന പൊതുസംവാദത്തിനിടെയാണ് ഇന്ത്യൻ പ്രതിനിധി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
സ്വന്തം ജനങ്ങൾക്കുനേരേ ബോംബ് വർഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് പർവതനേനി ഹരീഷ് കുറ്റപ്പെടുത്തി. കൂടാതെ സ്വന്തം സൈന്യത്തിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നൽകിയ രാജ്യം കൂടിയാണ് പാകിസ്ഥാനെന്നും യുഎൻ അംബാസഡർ ഓർമിപ്പിച്ചു. ഇങ്ങനെ സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകൾ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്താനേ കഴിയുകയുള്ളൂ എന്നും പർവതനേനി ഹരീഷ് കുറ്റപ്പെടുത്തി.
കശ്‌മീരി സ്ത്രീകൾ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങൾ സഹിക്കുന്നവരാണെന്ന് പാകിസ്ഥാൻ പ്രതിനിധി ചർച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ യുഎൻ അംബാസഡർ രൂക്ഷമായഭാഷയിൽ മറുപടി നൽകിയത്. പാകിസ്ഥാൻ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണെന്നും തെറ്റിദ്ധാരണകളും അതിശയോക്തികളുംകൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎൻ അംബാസഡർ പറഞ്ഞു.
ഇന്ത്യയ്ക്കെതിരേയും പ്രത്യേകിച്ച് ജമ്മുകശ്മീരിനെതിരേയും പാകിസ്ഥാൻ നടത്തുന്ന അധിക്ഷേപങ്ങളെയും ഇന്ത്യൻ പ്രതിനിധി രൂക്ഷമായി വിമർശിച്ചു. നിർഭാഗ്യവശാൽ എല്ലാവർഷവും എൻ്റെ രാജ്യത്തിനെതിരേ, പ്രത്യേകിച്ച് അവർ കണ്ണുവെയ്ക്കുന്ന ജമ്മുകശ്‌മീരിനെതിരേ പാകിസ്ഥാന്റെ വഞ്ചനാപരമായ അധിക്ഷേപങ്ങൾ കേൾക്കാൻ ഞങ്ങൾ വിധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകൾ, അവരുടെ സുരക്ഷ, സമാധാനം എന്നിവയിൽ ഞങ്ങളുടെ പ്രവർത്തനം കളങ്കമില്ലാത്തതും കോട്ടംതട്ടാത്തതുമാണ്.
സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകൾ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്താനേ കഴിയുകയുള്ളൂ. 1971-ൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റിലൂടെ സ്വന്തം സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നൽകിയ രാജ്യമാണ് പാകിസ്‌താൻ. ലോകം പാകിസ്‌താന്റെ പ്രോപഗാൻഡ കാണുന്നുണ്ട് എന്നും ഇന്ത്യയുടെ യുഎൻ അംബാസഡർ പർവതനേനി ഹരീഷ് പറഞ്ഞു.







