രാജ്യം പരിവര്‍ത്തനത്തിന്റെ പാതയില്‍; രാമക്ഷേത്ര ഉദ്ഘാടനം രാജ്യത്തിന്റെ അഭിമാന നിമിഷമെന്ന് രാഷ്ട്രപതി

അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനം രാജ്യത്തിന്റെ അഭിമാന നിമിഷമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ഇന്ത്യ സാക്ഷ്യം വഹിച്ച ചരിത്ര മുഹൂര്‍ത്തമാണ്. സാംസ്‌കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാന്‍ രാജ്യം നടത്തുന്ന ശ്രമങ്ങളിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാര്‍ രാമക്ഷേത്ര ഉദ്ഘാടനത്തെ വാഴ്ത്തുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്കുള്ള വിശ്വാസത്തെ കൂടി ഉറപ്പിക്കുന്നതായിരുന്നു അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ. രാജ്യം പരിവര്‍ത്തനത്തിന്റെ പാതയിലാണ്. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ പൗരന്മാരും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യം നൂറാം വര്‍ഷത്തില്‍ ഇന്ത്യയെ വികസിത രാജ്യമാക്കണം. പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പങ്ങളേക്കാള്‍ പുരാതനമാണ് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍. അമൃത് കാല്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. നാരി ശക്തി വന്ദന്‍ അധീനിയം സ്ത്രീ ശാക്തീകരണത്തിനുള്ള വിപ്ലവകരമായ പദ്ധതിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദ്രൗപദി മുര്‍മു വ്യക്തമാക്കി.