ഇലക്ടറൽ ബോണ്ട് പട്ടികയിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അതേ കേസിൽ അറസ്റ്റിയിലായ പി ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്ക് നൽകിയതിന്റെ കണക്കുകൾ പുറത്തുവന്നു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയാണ് പി ശരത് ചന്ദ്ര റെഡ്ഡി. ഇലക്ട്രൽ ബോണ്ട് വാങ്ങിയവരിൽ ശരത് ചന്ദ്ര റെഡ്ഡിയുടെ ഓറോബിന്ദോ ഫാർമ ലിമിറ്റഡാണ് ഉള്ളത്. മദ്യനയ കേസിൽ അറസ്റ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ 2022 നവംബർ 10ന് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായി. അറസ്റ്റിലായ ഇയാൾ പിന്നീട് മാപ്പു സാക്ഷിയായി മാറുകയും ചെയ്തു. നവംവർ 15ന് ഓറോബിന്ദോ ഫാർമ ലിമിറ്റഡ് അഞ്ച് കോടി രൂപയുടെ ബോണ്ടുകൾ ബിജെപിക്ക് നൽകി. ആ മാസം 21ന് ബിജെപി അത് പണമാക്കി. മാപ്പുസാക്ഷിയായി മാറിയതിനു ശേഷം നവംബർ 23 ഓറോബിന്ദോ ഫാർമയുടെ 25 കോടി ബോണ്ടും ബിജെപിക്ക് ലഭിച്ചു.

Read more

കമ്പനി വാങ്ങിയ ആകെ ബോണ്ടുകൾ 52 കോടി രൂപയുടേതാണ്. 2021 ഏപ്രിൽ മുതൽ 2023 നവംബർ വരെ വാങ്ങിയ ഈ ബോണ്ടുകളിൽ 66 ശതമാനവും, അതായത് 34.5 കോടി ബിജെപിക്ക് ലഭിച്ചു. 15 കോടി ബിആർഎസ്, 2.5 കൂടി തെലുങ്കു ദേശം പാർട്ടി എന്നിവർക്കും നൽകി. അതേസമയം ബോണ്ടിലെ വിവരങ്ങൾ പുറത്തു വന്നപ്പോൾ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു.