'മൂന്ന് വയസുകാരി തെറ്റായ രീതിയില്‍ പെരുമാറിയതാണ് ലൈംഗിക അതിക്രമത്തിന് കാരണം'; പോക്‌സോ ഇരയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കളക്ടര്‍ക്കെതിരെ നടപടി

തമിഴ്‌നാട്ടിൽ ലൈംഗിക അതിക്രമത്തിന് ഇരയായ മൂന്ന് വയസുകാരിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കളക്ടര്‍ക്കെതിരെ നടപടി. മയിലാടുതുറൈ ജില്ലാ കളക്ടറായ എ പി മഹാഭാരതിയെ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലംമാറ്റി. ലൈംഗിക അതിക്രമത്തിന് ഇരയായ മൂന്ന് വയസുകാരി തെറ്റായി പെരുമാറിയെന്നായിരുന്നു പരാമർശം.

മഹാഭാരതിയ്‌ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ രോഷമുയര്‍ന്നതിന് പിന്നാലെയാണ് നടപടി. തമിഴ്‌നാട്ടില്‍ നടന്ന ഒരു ബോധവത്കരണ പരിപാടിയ്ക്കിടെയാണ് മഹാഭാരതി പോക്‌സോ ഇരയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പോക്‌സോ കേസിന് ഉള്‍പ്പെടെ രണ്ട് വശങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ കുഞ്ഞിനെതിരെ പരാമര്‍ശം നടത്തിയത്. കുഞ്ഞിനെതിരെ നടന്ന ലൈംഗിക അതിക്രമക്കേസിന്റെ റിപ്പോര്‍ട്ട് താന്‍ കണ്ടതാണെന്നും കുഞ്ഞ് പ്രതിയുടെ മുഖത്ത് തുപ്പിയതായി റിപ്പോര്‍ട്ടില്‍ താന്‍ കണ്ടെന്നും മഹാഭാരതി പറഞ്ഞു.

തെറ്റായ രീതിയില്‍ മൂന്ന് വയസുകാരി പെരുമാറിയതാണ് ലൈംഗിക അതിക്രമത്തിന് പ്രതിയ്ക്ക് പ്രേരണയായതെന്നും ഇത് ഈ കേസിന്റെ മറ്റൊരു വശമാണെന്നും കളക്ടർ പറഞ്ഞു. 16 വയസുകാരനാണ് തമിഴ്‌നാട്ടില്‍ മൂന്നര വയസുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയത്. കളക്ടറുടെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കളക്ടര്‍ക്കെതിരെ ജനരോഷം ഉയർന്നിരുന്നു. പിന്നാലെയാണ് കളക്ടർ എ പി മഹാഭാരതിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.

Read more