മുഖ്യമന്ത്രിയുടെ ഫോണും ചോര്‍ത്തി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; പ്രതികരിക്കാതെ ബിആര്‍എസ്

കേന്ദ്രാനുമതി ഇല്ലാതെ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ഉപകരണത്തിലൂടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരതീയ രാഷ്ട്ര സമിതി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരുടെയും വ്യവസായികളുടെയും ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.

ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവര്‍ സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.

കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ഉപകരണത്തിലൂടെ ആയിരുന്നു ഫോണ്‍ ചോര്‍ത്തല്‍. ഉപകരണത്തിന് 300 മീറ്റര്‍ ചുറ്റളവിലുള്ള ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും. രേവന്ത് റെഡ്ഡിയുടെ വീടിന് സമീപം ഒരു ഓഫീസ് സ്ഥാപിച്ചാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ സാങ്കേതിക കണ്‍സള്‍ട്ടന്റ് ആയിരുന്ന രവി പോള്‍ ഫോണ്‍ ചോര്‍ത്തിയത്.

സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലുള്ള സംസ്ഥാന ഇന്‍ലിജന്‍സ് ബ്യൂറോ മുന്‍മേധാവി ടി പ്രഭാകറിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമേ വ്യവസായികള്‍, ഭൂമിക്കച്ചവടക്കാര്‍, ജ്വല്ലറി ഉടമകള്‍ തുടങ്ങി നിരവധി പേരും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്.

ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉപയോഗിച്ച് നിരവധി വ്യവസായികളെ ബിആര്‍എസ് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വ്യവസായികളോട് ബിആര്‍െസിന്റെ പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ആരോപണങ്ങളോട് ബിആര്‍എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.