കോവിഡ് പരിശോധന വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം

രാജ്യത്ത് കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും അത് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ. പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കുറഞ്ഞുവരുന്ന പരിശോധനകൾ ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ പരിശോധന ശക്തമാക്കാനുള്ള ശരിയായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആർതി അഹൂജ ഈ വശം ഉടനടി ശ്രദ്ധിക്കണമെന്നും നിർദ്ദിഷ്ട മേഖലകളിലെ കേസുകളുടെ പോസിറ്റീവ് പ്രവണത കണക്കിലെടുത്ത് തന്ത്രപരമായി പരിശോധന വർദ്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്കയുടെ വകഭേദമായി നിശ്ചയിച്ചിട്ടുള്ള ഒമൈക്രോൺ നിലവിൽ രാജ്യത്തുടനീളം വ്യാപിക്കുന്നുണ്ടെന്ന് ആർതി അഹൂജ കത്തിൽ എടുത്തുപറഞ്ഞു. എന്നാൽ, ഐസിഎംആർ പോർട്ടലിൽ ലഭ്യമായ ഡാറ്റയിൽ നിന്ന് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന കുറഞ്ഞതായി കാണുന്നു എന്ന് അവർ എഴുതി.

ദ്രുതഗതിയിലുള്ള ഐസൊലേഷനും പരിചരണത്തിനുമായി കേസുകൾ നേരത്തേ കണ്ടെത്തുക എന്നതാണ് അടിസ്ഥാന ലക്ഷ്യം എന്ന് ആർതി അഹൂജ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടെ ഇക്കാര്യമാണ് പറഞ്ഞിരിക്കുന്നതെന്നും അവർ പറഞ്ഞു.

പരിശോധന വർധിപ്പിക്കുന്നത് പുതിയ ക്ലസ്റ്ററുകളും അണുബാധയുടെ പുതിയ ഹോട്ട്‌സ്‌പോട്ടുകളും തിരിച്ചറിയാൻ സഹായിക്കുന്നു, ഇത് കണ്ടെയ്‌ൻമെന്റ് സോണുകൾ സജ്ജീകരിക്കൽ, കോൺടാക്റ്റ് ട്രെയ്‌സിംഗ്, ക്വാറന്റൈനിംഗ്, ഐസൊലേഷൻ തുടങ്ങിയ നിയന്ത്രണത്തിനുള്ള ഉടനടി നടപടികൾ സുഗമമാക്കുമെന്നും ആർതി അഹൂജ കൂട്ടിച്ചേർത്തു.