മഹാരാഷ്ട്ര പ്രഖ്യാപിച്ച നാളത്തെ പൊതുഅവധി ശരിവെച്ച് ബോംബെ ഹൈക്കോടതി; ഹർജിക്കാർക്ക് തിരിച്ചടി

അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച അവധി ചോദ്യം ചെയ്തുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജനുവരി 22 മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കോടതി ശരിവെച്ചു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച്‌ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയാണ് നാല് നിയമ വിദ്യർത്ഥികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ആയിരുന്നു ഹർജിക്കാർ വാദിച്ചത്.

ജസ്റ്റിസുമാരായ ജിഎസ്. കുൽക്കർണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്. എംഎൻഎൽയു, മുംബൈ, ജിഎൽസി, എൻഐആർഎംഎ ലോ സ്‌കൂൾ എന്നിവിടങ്ങളിൽനിന്നുള്ള ശിവാംഗി അഗർവാൾ, സത്യജീത് സിദ്ധാർഥ് സാൽവെ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.