'ഇത് ഒരു സന്ദേശമാണ്, മോദിയെ കുറിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കണം', മേവാനിക്ക് എതിരെ പരാതി നല്‍കിയതിന്റെ കാരണം പറഞ്ഞ് ബി.ജെ.പി നേതാവ്

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയ്‌ക്കെതിരെ പരാതി നല്‍കിയത് എല്ലാവര്‍ക്കും ഒരു സന്ദേശം നല്‍കാനെന്ന് അസം ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ. പ്രധാനമന്ത്രി നരേന്ദ് മോദിയെക്കുറിച്ചുള്ള ‘നെഗറ്റീവ്’ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനാണ് പരാതി നല്‍കിയതെന്ന് അരൂപ് കുമാര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു.

ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ അംഗവും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ചുമതലയുള്ള കൗണ്‍സില്‍ ഗവണ്‍മെന്റിന്റെ എക്സിക്യൂട്ടീവ് അംഗവുമാണ് അരൂപ് കുമാര്‍ ഡെ. മേവാനിയുടെ ട്വീറ്റുകള്‍ വളരെക്കാലമായി പിന്തുടരുന്നുണ്ടെന്ന് ഡേ പറഞ്ഞു.

‘മേവാനി പോസ്റ്റുകളിലൂടെ ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി മോദിയെക്കുറിച്ച് എപ്പോഴും നിഷേധാത്മകമായി സംസാരിക്കുന്നു. മോദിജിയെ നമ്മുടെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മളുടെ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ പേര് സമീപകാല അക്രമങ്ങളുമായി ബന്ധിപ്പിക്കാന്‍ മേവാനി ശ്രമിക്കുന്നു. പ്രധാനമന്ത്രി മോദിയാണോ അതിന് ഉത്തരവാദി. ഗോഡ്സെ പ്രധാനമന്ത്രി മോദിയുടെ ദൈവമാണെന്ന് മേവാനി പറയുന്നു.് എന്ത് തെളിവാണുള്ളത്? ഡേ പറഞ്ഞു.

‘ഞങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണ്, പ്രധാനമന്ത്രി മോദിജിയെക്കുറിച്ചുള്ള ഇത്തരം തെറ്റിദ്ധരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല,’

‘ഈ പരാതിയിലൂടെ, പ്രധാനമന്ത്രി മോദിയെക്കുറിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് ജനപ്രതിനിധികള്‍ക്ക് സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ മേവാനി ശ്രമിച്ചതിനാല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി. ഗുജറാത്ത് അക്രമത്തിന് കാരണം മോദിയാണെന്ന് ട്വീറ്റില്‍ സൂചിപ്പിച്ചിരുന്നു. സമാധാനത്തിനായി പ്രേരിപ്പിക്കാന്‍ ആര്‍ക്കും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കാം. എന്നാല്‍ ഒരു സംസ്ഥാനത്തെയും അക്രമത്തിന് ഒരു പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല.’ ഡേ പറഞ്ഞു.

തന്റെ പരാതിക്ക് രാഷ്ട്രീയവുമായോ വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പുമായോ യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെ ഭരണത്തിന് കീഴില്‍ പൊലീസ് അത്യധികം സജീവമാണെന്ന് അസം പൊലീസ് മേവാനിയെ പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമാണ്. ഏതെങ്കിലും ട്വീറ്റ് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഈ രീതിയില്‍ നടപടിയെടുക്കുമെന്ന് ഡേ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പോസ്റ്റിന്റെ പേരിലാണ് മേവാനിടെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൌഹാര്‍ദത്തിനും അഭ്യര്‍ഥിക്കണം’ എന്നായിരുന്നു ട്വീറ്റ്.

അറസ്റ്റുചെയ്ത് കൊക്രജാറിലെത്തിച്ച മേവാനി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് മേവാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.