'ബി.ജെ.പി സർക്കാരിന്റെ നടപടി മോഷ്ടാക്കളുടേതിന് തുല്യം, അറസ്റ്റ് ആത്മവീര്യം തകർക്കുന്നതിനുള്ള ശ്രമം': മെഹ്ബൂബയുടെ മകൾ

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തത് അവരുടെ ആത്മവീര്യം ഇല്ലാതാക്കാനാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മകള്‍ ഇൽറ്റിജ ജാവേദ്.

കശ്മീരിലെ സ്ഥിതി വളരെ പ്രക്ഷുബ്‌ധമാണ്. കേന്ദ്ര സർക്കാർ കടുത്ത നടപടിയെടുക്കുമെന്ന് പത്തുദിവസം മുമ്പാണ് ഇവിടത്തെ ജനങ്ങൾക്ക് സംശയം തോന്നിയത്. ജനങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്നത്, സംഭവിക്കുമെന്ന് അവർ കരുതിയത് സംഭവിച്ചു. എന്നാൽ അത് സംഭവിച്ച രീതി വളരെ തെറ്റാണ്. മോഷ്ട്ടാക്കളെ പോലെ ഒറ്റ രാത്രികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കി, ഇൽറ്റിജ ജാവേദ് അഭിപ്രായപ്പെട്ടു.

മെഹബൂബ മുഫ്തിയെ തടങ്കലിൽ പാർപ്പിക്കുകയും അവരെ കുടുംബത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നതിന്റെ കാരണം അവരുടെ ആത്മവീര്യം തകർക്കാൻ കഴിയും എന്ന ധാരണയിലാണ്. പക്ഷേ, തന്റെ അമ്മ വളരെ ശക്തയായ സ്ത്രീയാണെന്ന് എല്ലാവരും അറിയണമെന്ന് താൻ ആഗ്രഹിക്കുന്നു, അവർക്ക് തന്റെ അമ്മയെ ശാരീരികമായി ഉപദ്രവിക്കാനോ അവരെ വലിച്ചിഴയ്ക്കാനോ കഴിയും, പക്ഷേ അമ്മയുടെ ആത്മബലത്തെ തകർക്കാൻ സാധ്യമല്ല, ഇൽറ്റിജ പറഞ്ഞു.

ഇവിടുത്തെ ജനങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്നും അവരോട് കേന്ദ്ര സർക്കാർ എത്ര മോശമായാണ് പെരുമാറുന്നത് എന്ന് രാജ്യത്തെ ജനങ്ങളും അന്താരാഷ്ട്ര സമൂഹവും അറിയണം. കാശ്‌മീരിലെ ജനങ്ങളെ മൃഗങ്ങളെ പോലെയാണ് പരിഗണിക്കുന്നത്. അവരെ വീടുകളിൽ തടങ്കലിലാക്കിയിരിക്കുകയാണ്, അവർക്ക് ആശയവിനിമയം നടത്താനോ പുറത്തു പോകാനോ കഴിയുന്നില്ല. അടിയന്തര സാഹചര്യങ്ങളിൽ, ഹെൽപ്പ് ലൈൻ ഇല്ല, ഇൽറ്റിജ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ കേന്ദ്രത്തിന്റെ സൈനിക-അടിച്ചമർത്തലിന് ദിവസങ്ങൾക്ക് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ആലോചിക്കാതെ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നു. കൂടാതെ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചു. ഇരുവരെയും ഇപ്പോൾ കസ്റ്റഡിയിലെടുത്ത് ഹരി നിവാസിൽ പാർപ്പിച്ചിരിക്കുകയാണ്.

കശ്മീരിലെ സംഭവവികാസങ്ങളെ കുറിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബയുടെ മകൾ “ദി വയർ”മായിട്ടാണ് തന്റെ ആശങ്കകൾ പങ്കുവെച്ചത്. ശ്രീനഗറിലെ മറ്റുള്ളവരെ പോലെ തന്നെ മെഹബൂബയുടെ മകൾക്കും ആശയവിനിമയ മാർഗ്ഗങ്ങൾ നിഷേധിച്ചിരിക്കുകയാണ് .