സി.ഐ.എസ്.എഫിന്റെ ഷൂട്ടിംഗ് പരിശീലനത്തിന് ഇടയില്‍ 11-കാരന് വെടിയേറ്റു

തമിഴ്‌നാട്ടിലെ സി.ഐ.എസ്.എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ 11കാരന് അബദ്ധത്തില്‍ വെടിയേറ്റു. പുതുക്കോട്ടയിലെ നരത്താമലയിലാണ് സംഭവം. പരിശീലനം നടക്കുന്ന ക്യാമ്പിന് അടുത്തുള്ള വീട്ടില്‍ താമസിക്കുന്ന കെ പുകഴേന്തി എന്ന കുട്ടിയുടെ തലക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പുകഴേന്തി തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഷൂട്ടിംഗ് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റിയെത്തിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. പരിക്കേറ്റ പതിനൊന്നുകാരനെ ആദ്യം പുതുക്കോട്ട ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ഇവിടെ നിന്ന്് വിദഗ്ദ ചികിത്സയ്ക്കായി ഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോട് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതേ സമയം വിലയിരുത്തലുകള്‍ പൂര്‍ത്തിയാകുന്നത് വരെ ഷൂട്ടിംഗ് കേന്ദ്രം താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷം പരിശീലന കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.