ഡല്‍ഹി സര്‍ക്കാറിന് നന്ദി; അതിവേഗ കോടതിയില്‍ കേസ് നടത്തണം, എന്നാലേ രാജ്യദോഹകുറ്റം ദുരുപയോഗം ചെയ്യുന്നത് ജനങ്ങള്‍ മനസ്സിലാക്കൂ: പ്രതികരണവുമായി കനയ്യ

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസ് വിചരാണ ചെയ്യാന്‍ അനുവദിച്ച ഡല്‍ഹി സര്‍ക്കാറിന് നന്ദി അറിയിച്ച് കനയ്യ കുമാര്‍.

“രാജ്യദോഹക്കുറ്റത്തിന് എന്നെ വിചാരണ ചെയ്യാന്‍ അനുവദിച്ച ഡല്‍ഹി സര്‍ക്കാരിന് നന്ദി. ഡല്‍ഹി പൊലീസും ഗവണ്മെന്റ് പ്രോസിക്യൂട്ടര്‍മാരും ഈ കേസ് അതീവഗൗരവമായി കണ്ട് എന്നെ വിചാരണ ചെയ്യണം. ടെലിവിഷന്‍ പ്രോഗ്രാം ആയ “ആപ്കി അദാലത്” ന് പകരം നിയമത്തിന്റെ കോടതിയില്‍ കേസ് നടത്തി നീതി ലഭ്യമാക്കണം.

എന്തുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി പ്രോസിക്യൂഷന് അനുമതി നല്‍കിയത് എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിവേഗ കോടതിയില്‍ തന്നെ കേസ് നടത്തണം എന്നാലേ രാജ്യദോഹകുറ്റം ദുരുപയോഗം ചെയ്യുന്നത് എങ്ങനെയാണെന്ന് ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാവൂ. ഒപ്പം ഇങ്ങനെയുള്ള കേസുകളുടെ മറവില്‍ രാജ്യത്തിലെ ജനങ്ങളുടെ മൗലികമായ പ്രശ്‌നങ്ങളില്‍ നിന്നും സര്‍ക്കാര്‍ എങ്ങനെ ശ്രദ്ധ തിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ സാധിക്കൂ” കനയ്യ പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ഉചിതമായ നടപടിക്രമങ്ങള്‍ പാലിച്ച് നീതി ഉറപ്പാക്കണമെന്നും നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞു.

2016 ഫെബ്രുവരിയില്‍ ജെഎന്‍യു കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.

മൂവരും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. 2016 ഫെബ്രുവരി ഒമ്പതിന്, അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി പുറത്തു നിന്നെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്.