ശ്രീനഗറിലെ ആശുപത്രിയിൽ ഭീകരർ വെടിയുതിർത്തു; സുരക്ഷ ഒരുക്കി ഇന്ത്യൻ സേന

ശ്രീനഗറിലെ ഒരു ആശുപത്രിയിൽ ഇന്ന് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവെയ്പുണ്ടായി. തുടർന്ന് ആശുപത്രിക്ക് ചുറ്റും സുരക്ഷാ ക്രമീകരണം ഒരുക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം ഭീകരർ രക്ഷപ്പെട്ടു. സംഭവസ്ഥലത്തേക്ക് സുരക്ഷാസേന എത്തിയിട്ടുണ്ട്.

“ബെമിനയിലെ സ്‌കിംസ് ഹോസ്പിറ്റലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ചെറിയ വെടിവെയ്പ്പ് നടന്നു. സാധാരണ ജനങ്ങളുടെ സാന്നിദ്ധ്യം മുതലെടുത്ത് തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു” ശ്രീനഗർ പൊലീസ് ട്വീറ്റ് ചെയ്തു.

പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികളെയും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകളെയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ സമീപകാല ആക്രമണങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ തീവ്രവാദ സംഭവമാണിത്. ഭീകരാക്രമണങ്ങൾ തടയാൻ ശ്രീനഗറിൽ 50 കമ്പനി സുരക്ഷാ സേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അടുത്തിടെ കശ്മീരിൽ എത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്.