മുംബൈയില്‍ ഭീകരാക്രമണ ഭീഷണി, സുരക്ഷ ശക്തം

മുംബൈയില്‍ പുതുവത്സര ദിനത്തില്‍ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതോടെ അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ അടക്കം തിരിച്ച് വിളിച്ച് സുരക്ഷ ശക്തമാക്കുകയാണ്.

പുതുവത്സര തലേന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം ഉണ്ടായേക്കുമെന്നാണ്് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ഡാഡര്‍, ബാന്ദ്ര ചര്‍ച്ച്ഗേറ്റ്, കുര്‍ള തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ കനത്ത് ജാഗ്രത തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ നടപടികള്‍ക്കായി 3,000 ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

മുബൈയില്‍ ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ജനുവരി 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചട്ടുണ്ട്. പുതുവത്സര ആഘോഷങ്ങള്‍ക്ക് അടക്കം വിലക്ക് ഏര്‍പ്പെടുത്തിയട്ടുണ്ട്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, വിരുന്ന് ഹാളുകള്‍, ബാറുകള്‍, പബ്ബുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ എല്ലാ പുതുവത്സര ആഘോഷങ്ങളും, സാമൂഹിക ഒത്തുചേരലുകളും ജനുവരി 7 വരെ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.