ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി എക്സ്

ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി എക്സ്. ഭീകരവാദവും അശ്ലീലതയും പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവയ്‌ക്കെതിരെയാണ് നടപടി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 1,235 അക്കൗണ്ടുകളാണ് പ്ലാറ്റ്ഫോം നീക്കം ചെയ്തത്. കുട്ടികളുടെ ലൈംഗികത ഉൾക്കൊള്ളുന്ന 183 അക്കൗണ്ടുകളും നീക്കം ചെയ്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 26നും മാർച്ച് 25നും ഇടയിലുള്ള ഒരു മാസത്തിനിടെ 2,12,627 അക്കൗണ്ടുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ എക്‌സ് പുറത്തുവിട്ടത്. അതേസമയം പരാതി പരിഹാര സംവിധാനങ്ങൾ വഴി ഒരു മാസത്തിനിടെ ഇന്ത്യയിലെ ഉപയോക്‌താക്കളിൽ നിന്ന് 5,158 പരാതികൾ ലഭിച്ചതായിയും എക്‌സ് പറയുന്നു.

പരാതികളിൽ 3074 എണ്ണം വിലക്ക് നീക്കാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചുഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു. പരാതികൾ പരിശോധിച്ചതിൻ്റെ അടിസ്‌ഥാനത്തിൽ 86 അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി. വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകൾക്കു ശേഷം പുനഃസ്‌ഥാപിച്ചു.