ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കാനുള്ളതാണ്, കളിക്കാനുള്ളതല്ല, നിങ്ങളുടെ സർക്കാരിനോട് പറയുക: സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് നരിമാൻ

സുപ്രീം കോടതി വിധിന്യായങ്ങൾ സർക്കാരിന് കളിക്കാനുള്ളതല്ലെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ. “ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ട വിധിയിലെ ഞങ്ങളുടെ വിയോജിപ്പ് ദയവായി വായിക്കുക. ഞങ്ങളുടെ വിധിന്യായങ്ങൾ കളിക്കാനുള്ളതല്ല. ഞങ്ങളുടെ വിധിന്യായങ്ങൾ നിലനിൽക്കുന്നതാണെന്നു നിങ്ങളുടെ സർക്കാരിനോട് പറയുക”, ആർ.എഫ് നരിമാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ ശബരിമല വിഷയത്തിൽ ആഞ്ഞടിച്ചത്.

ശബരിമല യുവതീപ്രവേശനം വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ രണ്ട് ജഡ്ജിമാരില്‍ ഒരളാണ് നരിമാന്‍. ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതു വരെ ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനിൽക്കും. ആർത്തവമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികള്‍ സമർപ്പിച്ചിരുന്നത്. ഈ ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്  പുനഃപരിശോധിക്കുന്നതിന് വിശാല ബെഞ്ചിലേക്ക് വിട്ടത്.