തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, സംസ്ഥാനത്ത് കനത്ത സുരക്ഷ

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ മികച്ച പോളിങ്ങാണ് റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിആർഎസ് നേതാവ് കെ കവിത, എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി, ജനസേന നേതാവ് പവൻ കല്യാൺ തുടങ്ങിയവർ രാവിലെ തന്നെ വോട്ടുചെയ്തു.

സംസ്ഥാനത്തെ119 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത്‌ ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

നിലവിലെ മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഗജ്വെല്‍, കാമറെഡ്ഡി എന്നിവടങ്ങളിലാണ് കെസിആര്‍ മത്സരിക്കുന്നത്.

Read more

2018ലെ തിരഞ്ഞെടുപ്പില്‍ ഗജ്വേലില്‍ 58,000 വോട്ടുകള്‍ക്കാണ് കെസിആര്‍ വിജയിച്ചത്. ഗജ്വേലിയില്‍ ബിജെപി നേതാവ് എടേല രാജേന്ദറിനെതിരെയും കാമറെഡ്ഡിയില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കെതിരെയുമാണ് കെസിആറിന്റെ പോരാട്ടം. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.