തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; പട്ടികയില്‍ ഇടം നേടി വിദ്വേഷ പ്രാസംഗികന്‍ ടി രാജാ സിങ്

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 52 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ടി രാജാ സിങ് എംഎല്‍എയും ആദ്യ ഘട്ട പട്ടികയിലുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ടി രാജാ സിങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാജാ സിങിന്റെ സസ്‌പെന്‍ഷന്‍ ബിജെപി പിന്‍വലിച്ചിരുന്നു. ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് ആണ് രാജാ സിങ് വീണ്ടും ജനവിധി തേടുന്നത്.

അതേ സമയം മൂന്ന് സിറ്റിംഗ് എംപിമാരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജയ് കുമാര്‍ ബണ്ഡി, ബാപു റാവു സോയം, അരവിന്ദ് ധര്‍മ്മപുരി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ എംപിമാര്‍. 119 മണ്ഡലങ്ങളുള്ള തെലങ്കാന നിയമ സഭയിലേക്ക് നവംബര്‍ 30ന് ആണ് വോട്ടെടുപ്പ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് 55 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പുറത്ത് വിട്ടിരുന്നു.