'എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ്‌ യാദവ്'; ലാലുപ്രസാദ് യാദവിൻ്റെ രണ്ട് പെൺമക്കൾ കൂടി വീട്‌വിട്ടു

ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻ്റെ വീട്ടിൽ കുടംബകലഹം തുടരുന്നു. ലാലു പ്രസാദിൻറെ രണ്ട് പെൺമക്കൾ കൂടി വീട്‌വിട്ടു. നേരത്തെ വീടുവിട്ട മകൾ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റുമക്കളായ ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്.

ലാലുപ്രസാദ് യാദവിൻ്റെ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ വിമർശിച്ചാണ് മൂവരും വീട്ടിൽ നിന്ന് മാറിയത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ്‌ യാദവ് ആണെന്നാണ് മൂവരും പറയുന്നത്. അതേസമയം, ആരോപണത്തിനോട് തേജസ്വി യാദവ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ലാലുവിന്റെ മറ്റൊരു മകൻ ആയ തേജ് പ്രതാപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, ബിഹാറിലെ കനത്ത പരാജയം വിലയിരുത്താനുള്ള ആർജെഡി യോഗം ഇന്ന് നടക്കും. പാട്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ആണ് യോഗം. 143 സീറ്റിൽ മത്സരിച്ച ആർജെഡിക്ക് കേവലം 25 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. കോൺഗ്രസിനെ പോലെ വോട്ട് ചോരി ആണ് പരാജയ കാരണമെന്ന് ആർജെഡി ഇതുവരെ പറഞ്ഞിട്ടില്ല. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും വോട്ട് ചോരി വിഷയം ആർജെഡി ഉയർത്തിയതുമില്ല.

Read more