ദുബായ് എയര്‍ഷോയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്നു വീഴും മുമ്പേ പൈലറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു; സീറ്റില്‍ നിന്നും ഇജക്ട് ചെയ്യുന്നത് വിജയിച്ചില്ലെന്ന് അന്വേഷണ സംഘം

ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നു വീഴുന്നതിനു മുന്‍പായി വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന്റെ നിഗമനം. വിമാനം പെട്ടെന്ന് താഴേക്ക് വീണതിനാല്‍ സീറ്റില്‍നിന്നും ഇജക്ട് ചെയ്തു രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ അവസാന നിമിഷം പുറത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും അതിനുള്ള സമയമോ സാവകാശമോ കിട്ടും മുമ്പേ തേജസ് ഗ്രൗണ്ടില്‍ ഇടിച്ചിറിങ്ങിയിരുന്നു.

വിമാനത്തിനു സാങ്കേതിക പിഴവുണ്ടായോ, പൈലറ്റിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലാണ്. അന്വേഷണ സംഘം ദുബായ് വ്യോമയാന അതോറിറ്റിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മൂന്നാം തവണ വിമാനം കരണം മറിയുമ്പോള്‍ നമാംശ് സ്യാല്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഏറെ താഴേക്ക് വന്നിട്ടുണ്ടാകുമെന്നും ഇതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയോ ബോധക്ഷയമുണ്ടാകുകയോ ചെയ്തിട്ടുണ്ടാകാമെന്ന് പ്രതിരോധ വിദഗ്ധനും റിട്ട. ക്യാപ്റ്റനുമായ അനില്‍ ഗൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലാക് ബോക്‌സ് പരിശോധനയില്‍ ഇക്കാര്യം വ്യക്തമാകും. രണ്ടുതവണ കുത്തനെ മുകളിലേക്കുയര്‍ന്നു കരണം മറിഞ്ഞശേഷം മൂന്നാമതും ഇതാവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനം താഴേക്കു പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

നമാംശിന്റെ സംസ്‌കാരം ഇന്ന് സ്വദേശമായ ഹിമാചല്‍ പ്രദേശില്‍ നടക്കും. ദുബായ് എയര്‍ ഷോ ആരംഭിക്കുന്നതിനു മുന്‍പ് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തുമായും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലുമായും നമാംശ് സ്യാല്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നുിരുന്നു. നമാംശ് സംസാരിക്കുന്ന ദൃശ്യങ്ങളും അവസാന പറക്കലിന് മുന്നോടിയായുള്ള ദൃശ്യങ്ങളും അപകട ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദുബായ് എയര്‍ ഷോ നടക്കുന്ന അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് (ദുബായ് വേള്‍ഡ് സെന്റര്‍) ഒന്നര കിലോമീറ്ററകലെ ആയിരുന്നു അപകടം.

Read more

‘തേജസ്’ 2016ലാണ് വ്യോമസേനയുടെ ഭാഗമായത്. വിമാനത്തിന് സുരക്ഷാ റെക്കോര്‍ഡ് ഏറെക്കുറെ അപകടരഹിതമെന്നത് വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിരുന്ന ഘടകമാണ്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് വെയ്റ്റ് മള്‍ട്ടി-റോള്‍ ഫൈറ്റര്‍ ജെറ്റായ തേജസുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആദ്യത്തെ അപകട മരണമാണിത്. തേജസിന്റെ 10 വര്‍ഷത്തെ സേവനത്തിനിടയില്‍ ഇതിന് മുമ്പ് അപകടം ഉണ്ടായിട്ടുണ്ടെങ്കിലും ആളപായം ഉണ്ടായിരുന്നില്ല. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സല്‍മേറില്‍ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു. ജയ്‌സാല്‍മീറിന് സമീപം ഒരു തേജസ് തകര്‍ന്നുവീണെങ്കിലും അന്ന് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ഇജക്ട് ചെയ്‌തെത്തിയിരുന്നു. അതിനാല്‍ തന്നെ ദുബായിയില്‍ തേജസിന്റെ പൈലറ്റ് നിയന്ത്രണം വീണ്ടെടുക്കാനും വിമാനത്തെ രക്ഷിക്കാനും ശ്രമിച്ചതിനാലാകാം പുറത്തേക്ക് ഇറങ്ങാന്‍ അവസാന നിമിഷം വരെ കാത്തതെന്നും പക്ഷേ സമയം അത് വളരെ വൈകിപ്പോയെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു.