കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്ത്; പിന്നാലെ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി തേജ് പ്രതാപ് യാദവ്

പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കിയ രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തുവരുന്നു. സെക്യൂലര്‍ സേവക് സംഘ്, ഛത്ര ജനശക്തി പരിഷത്ത് എന്നിങ്ങനെയാണ് പേരുകള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തേജ് പ്രതാപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ലാലു പ്രസാദ് പ്രസ്താവന നടത്തിയത്.

കഴിഞ്ഞ ദിവസം തേജ് പ്രതാപിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. പ്രണയം വെളിപ്പെടുത്തിയ തേജ് പ്രതാപിന്റെ പോസ്റ്റിന് പിന്നാലെയാണ് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മൂത്ത മകന്റെ പ്രവര്‍ത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല. നിലവിലെ സാഹചര്യത്തില്‍ താന്‍, മകനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍നിന്നും ഒഴിവാക്കുകയാണ്. ഇനിമേല്‍ അയാള്‍ക്ക് പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ലെന്നും ലാലു പ്രസാദ് വ്യക്തമാക്കി.

ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍ നടപടി. 12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു തേജ് പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു യുവതിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. പിന്നാലെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് തേജ് പ്രതാപ് രംഗത്തെത്തി. പിന്നീട് കുറിപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

2018ല്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യ റായിയെ തേജ് പ്രതാപ് വിവാഹം ചെയ്തിരുന്നു. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്കകം ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ രൂപംകൊണ്ടു. ഐശ്വര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. തേജ് പ്രതാപും കുടുംബവും മോശമായി പെരുമാറുന്നു എന്ന് ആരോപിച്ചായിരുന്നു അവര്‍ ബന്ധം ഉപേക്ഷിച്ചത്.

Read more

ഇതിന് പിന്നാലെ ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളല്‍ പാര്‍ട്ടിയിലും പ്രതിഫലിച്ചു. ഐശ്വര്യയുടെ പിതാവും മുന്‍മന്ത്രിയുമായ ചന്ദ്രികാ റോയ് പാര്‍ട്ടി വിട്ടു. മകള്‍ക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചായിരുന്നു നടപടി.