ജോലിക്ക് കൂലിയില്ല; അവഹേളനവും അക്രമവും മാത്രം, സഹികെട്ട് തൊഴിലുടമയെ കൊലപ്പെടുത്തി 15 കാരൻ

ജോലിക്ക് കൃത്യമായ കൂലി നൽകാതെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്ത തൊഴിലുടമയെ പതിനഞ്ചുകാരൻ കൊലപ്പെടുത്തി.ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂരിൽ ആണ് സംഭവം. ഗോപാൽപൂരിൽ ഹോട്ടൽ നടത്തിയിരുന്ന 37കാരനാണ് കൊല്ലപ്പെട്ടത്.ശമ്പളം തരാതെ ബുദ്ധിമുട്ടിച്ച ഹോട്ടലുടമയെ തൊഴിലാളിയായിരുന്ന പതിനഞ്ചുകാരൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നവംബർ 29 ന് പുലർച്ചെയാണ് കൊലപാതകം നടന്നതെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഹോട്ടലുടമയുടെ മൃതദേഹം കണ്ടെത്തുന്നതെന്നും പൊലീസ് അറിയിച്ചു.ഭഞ്ജനഗർ പ്രദേശത്തു നിന്നുള്ള 15 വയസുകാരൻ ഹോട്ടലിൽ ജോലിക്ക് ചേർന്നത് 1500 രൂപ മാസശമ്പളത്തിനാണ്.എന്നാൽ കൃത്യമായി ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല ഹോട്ടലുടമ കുട്ടിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.

ശമ്പളം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ജോലി നിർത്തി പോകാനൊരുങ്ങിയ കുട്ടിയെ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.സഹികെട്ടാണ് കുട്ടി ഇയാലെ കൊലപ്പെടുത്തുന്ന നിലയിലേക്ക് എത്തിയതെന്നും പൊലീസ് പറ‍ഞ്ഞു.

നവംബർ 29 ന് പുലർച്ചെ ഹോട്ടലുടമ താമസിക്കുന്ന വാടക മുറിയിലെത്തിയ 15 വയസുകാരൻ ഉറങ്ങിക്കിടക്കുന്ന 37 കാരനെ ആദ്യം ഒരു സിമന്‍റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് നിരവധി തവണ മർദ്ദിച്ചു. മരണം ഉറപ്പാക്കിയ ശേഷം വാതിൽ പുറത്തു നിന്നും പൂട്ടി കുട്ടി സ്ഥലം വിട്ടു.

രണ്ട് ദിവസമായി ഹോട്ടൽ തുറന്നില്ല. ഉടമ നാട്ടിൽ പോയതായാണ് പ്രദേശവാസികൾ കരുതിയിരുന്നത്. ഒടുവിൽ ഇയാൾ താമസിച്ചിരുന്ന വാടക മുറിയിൽ നിന്നും ദുർഗന്ധം പുറത്തുവന്നതോടെയാണ് മൃതദേഹം കണ്ടെടുത്തത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി ഗഞ്ചം പൊലീസ് സൂപ്രണ്ട് അറിയിച്ചു.