ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല; യഥാർത്ഥ രാഷ്ട്രപിതാവ് നേതാജി; മഹാത്മാഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ഗവർണർ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും ആർ.എൻ രവി പറഞ്ഞു.നേതാജി സുഭാഷ് ഛത്ര ബോസ് ഇല്ലായിരുന്നെങ്കിൽ 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ആർ.എൻ രവി കൂട്ടിച്ചേർ‌ത്തു.

നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങളല്ല. 1942ന് ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. ഇന്ത്യക്കകത്ത് ആളുകൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം. ഇത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. രാജ്യത്തെ സർവകലാശാലകൾ നേതാജിയെ കുറിച്ചും ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും ഗവേഷണങ്ങൾ നടത്തണമെന്നും ഗവർണർ പറഞ്ഞു.

Read more

ബ്രിട്ടീഷുകാർ രാജ്യം വിട്ട് വളരെക്കാലം കഴിഞ്ഞപ്പോൾ നമ്മുടെ പൈതൃകവും സംസ്കാരവും ആത്മീയ ശ്രേഷ്ഠതയും നാം മറന്നു. സ്വാതന്ത്ര്യ സമര സേനാനികളെ നമ്മൾ മറന്നു. നേതാജി നിർമ്മിച്ച ഇന്ത്യൻ സൈന്യത്തിൽ ധാരാളം തമിഴർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് പോരാടിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ല. നേതാജി സൈന്യത്തിൽ വനിതാ സേന രൂപീകരിച്ചു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 7 തലമുറകൾക്ക് ശേഷമാണ് ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകൾ പ്രധാന സ്ഥാനങ്ങളിൽ എത്തുന്നതെന്നും ആർ.എൻ രവി പറഞ്ഞു.