നെഞ്ച് വേദനയെന്ന് പറഞ്ഞിട്ടും ഫലമില്ല; വിട്ടുവീഴ്ച്ചയില്ലാതെ സുപ്രീംകോടതിയും; തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന് ഭയം; വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു

സര്‍ക്കാര്‍ ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു. 2023 ജൂണ്‍ 14നാണ് സെന്തില്‍ അറസ്റ്റിലായത്. പിന്നീട് നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതികള്‍ തള്ളി. തുടര്‍ന്ന് നെഞ്ച് വേദനയെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. ഇഡി അറസ്റ്റ് ചെയ്‌തെങ്കിലും സെന്തില്‍ ബാലാജി സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു.

2013-14ല്‍ എഐഡിഎംകെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണു സെന്തില്‍ ബാലാജിക്കെതിരായ കേസ്.

കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ നിരവധി പ്രാവശ്യം തള്ളിയിരുന്നു. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള സെന്തില്‍ ബാലാജിയുടെ രാജി ഡിഎംകെ മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.