ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്; പ്രകോപനമില്ലാതെ വെടിവെച്ചെന്ന് മത്സ്യത്തൊഴിലാളികൾ

തമിഴ്നാട് തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു. വെടിവെയ്പ്പിൽ നാഗപട്ടണം സ്വദേശി 33 കാരനായ കലൈശെൽവന് പരിക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പ്രകോപനമില്ലാതെ നാവികസേന ഉദ്യോഗസ്ഥർ വെടിവെയ്ക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ബോട്ട് വളഞ്ഞ നാവികസേന ആദ്യം കല്ലെറിഞ്ഞെന്നും പിന്നീട് തുടര്‍ച്ചയായി വെടിവെയ്ക്കുകയായിരുന്നെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ കലൈസെൽവനെയും കൊണ്ട് ‍തങ്ങൾ വേഗം നാഗപട്ടണത്തിലെ സർക്കാർ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും വെടിയുണ്ട ആദ്യം ബോട്ടിൽ തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ജൂലൈ 28 ന് തമിഴ്നാട്ടിലെ കീച്ചപൻകുപ്പത്തെ മത്സ്യബന്ധന ഗ്രാമത്തിൽ നിന്നും പത്ത് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയതായിരുന്നെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.