പോര്‍വിളികള്‍ അവസാനിപ്പിച്ചു; വികസനത്തിനായി സ്റ്റാലിനെ പിന്തുണച്ച് ബിജെപിയും; രാമസേതുവിലൂടെ കപ്പലുകള്‍ വന്നാല്‍ കേരളത്തിന് ശതകോടി കിലുക്കം

മിഴ്‌നാട്ടില്‍ നിരന്തരം പോരടിക്കുന്ന ഭരണകക്ഷിയായ ഡിഎംകെയും ബിജെപിയും നിയമസഭയില്‍ കൈകോര്‍ത്തു. സേതുസമുദ്രം പദ്ധതിലെ മുന്‍ എതിര്‍പ്പുകള്‍ മാറ്റിവെച്ചാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചത്. തമിഴ്‌നാട്ടിലെ ഒത്തൊരുമ ഏറ്റവും ഗുണകരമാകുന്നത് കേരളത്തിനാണ്. വിഴിഞ്ഞം തുറമുഖത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയചരക്കു നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സാധിക്കും. ശതകോടികളുടെ വരുമാനം ഇതിലൂടെ കേരളത്തിന് ലഭിക്കും.

സേതുസമുദ്രം പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകണമെന്ന് അഭ്യര്‍ഥിക്കുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഇന്നലെ കകണ്ഠമായാണ് പാസാക്കിയത്. ബി.ജെ.പി ഉള്‍പ്പെടെ തമിഴ്നാട്ടിലെ എല്ലാ പാര്‍ട്ടികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ പദ്ധതിയില്‍ ആദ്യമായി ഒത്തൊരുമ ദൃശ്യമായി. ശ്രീലങ്കയെ ചുറ്റിക്കറങ്ങാതെ ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്‍ക്കിടയില്‍ ടല്‍ബന്ധം സൃഷ്ടിക്കുന്ന നിര്‍ണായക പദ്ധതിയാണിത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം തമിഴ്നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഒരുപോലെ തടസമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചാണ് നിയമസഭ പ്രമേയം പാസാക്കിയത്.

കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങ് അടുത്തിടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവമാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ക്ക് ആക്കം പകര്‍ന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രമേയവുമായി മുന്നോട്ടുവന്നതും. രാമായണത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ ഒരു കരബന്ധം (രാമസേതു) നിലനിന്നോ എന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു ജിതേന്ദ്ര സിങ്ങിന്റെ വാക്കുകള്‍.

സര്‍ക്കാര്‍ അതിന്റെ കണ്ടെത്തലുകള്‍ സുപ്രീം കോടതിയെ അറിയിച്ചാല്‍ പദ്ധതിക്ക് വീണ്ടും തുടക്കമിടാനാകുമെന്ന പ്രതീക്ഷയും മന്ത്രി പാര്‍ലമെന്റില്‍ പങ്കുവച്ചു. ഇതിനു പിന്നാലെ, പദ്ധതിയെ ഇതുവരെ എതിര്‍ത്ത ബി.ജെ.പി. സംസ്ഥാന നേതൃത്വവും വ്യാഴാഴ്ച പ്രമേയത്തെ പിന്തുണച്ചു മുന്നോട്ടുവരികയായിരുന്നു. സേതുസമുദ്രം പദ്ധതി എന്ന ആശയം ബ്രിട്ടീഷുകാര്‍ വിഭാവനം ചെയ്തത് 1860-ല്‍ ആണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ കിഴക്കും പടിഞ്ഞാറും തീരങ്ങളെ ബന്ധിപ്പിച്ച് ശ്രീലങ്കയെ ചുറ്റിക്കറങ്ങാതെ കപ്പലുകള്‍ക്ക് മുന്നേറാം. യാത്രാസമയവും ദൂരവും കുറയ്ക്കാമെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ പാക്ക് കടലിടുക്കിനെയും ഗള്‍ഫ് ഓഫ് മാന്നാറിനെയും ബന്ധിപ്പിച്ച് കപ്പല്‍പാത നിര്‍മിക്കുന്നതാണ് സേതുസമുദ്രം പദ്ധതി.

രാമസേതുവിന്റെ ഭാഗമെന്നു പറയപ്പെടുന്ന പാക് കടലിടുക്കിന്റെ ആഴം കുറഞ്ഞ ഭാഗത്ത് ഡ്രെഡ്ജിങ്ങും ആഴം കൂട്ടലും ആവശ്യമാണ്. ഈ ഘട്ടത്തിലാണ് പദ്ധതിക്ക് മതസംഘടനകളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നത്. പദ്ധതിക്ക് അടല്‍ ബിഹാരി വാജ്പേയി കേന്ദ്രം ഭരിക്കുന്ന കാലത്ത് പച്ചക്കൊടി കിട്ടി. 2,400 കോടി രൂപയുടെ പദ്ധതിക്ക് ഒുടവില്‍ ധാരണയായത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണവേളയിലാണ്. എന്നാല്‍, മതപരമായ കാരണങ്ങള്‍ ഉയര്‍ത്തി ഹിന്ദുസംഘടനകള്‍ പ്രതിഷേധം തീര്‍ത്തു. പരിസ്ഥിതിവാദികള്‍ ചെങ്കൊടി ഉയര്‍ത്തി. ഇതോടെ 2007-ല്‍ സുപ്രീം കോടതി പദ്ധതിക്കു തടയിടുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രം പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ എല്ലാം പാര്‍ട്ടികളും ഒത്തൊരുമിച്ച് രംഗത്തെത്തി. വിഴിഞ്ഞത്തേക്ക് ഏറ്റവും വേഗം മദര്‍ ഷിപ്പുകള്‍ എത്തിക്കാന്‍ പദ്ധതി യാഥാര്‍ത്ഥമായാല്‍ സാധിക്കും.