'മികച്ച ഉദ്യോഗസ്ഥ, മികച്ച തൊഴില്‍പരിചയം ഉള്ള വ്യക്തി'; ഐ.ടി വകുപ്പിൽ ജോലിക്കായി സ്വപ്ന സമർപ്പിച്ചത് യു.എ.ഇ കോണ്‍സുലേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റ്

സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ്സര്‍ട്ടിഫിക്കറ്റ്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്നാണ് എംബസിയുടെ സർട്ടിഫിക്കറ്റ്. ഐടി വകുപ്പില്‍ ജോലി നേടാന്‍ സ്വപ്ന ഈ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. അതേസമയം സ്വപ്നയെ സാമ്പത്തിക തിരിമറികള്‍ക്ക് പുറത്താക്കി എന്നായിരുന്നു കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള അനൗദ്യോഗിക വിശദീകരണം.

2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സര്‍ട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. അതേ സമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണ ഏജന്‍സികളും ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചു.

സ്വപ്‌ന നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി തെളിയിക്കുന്ന രേഖകളുണ്ട്. മഹാരാഷ്ട്രയിലെ ഡോ.ബാലാസാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.കോം ബിരുദം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇതിനൊപ്പം വെച്ചിരിക്കുന്നത്. ഒമ്പതുവര്‍ഷം ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി പ്രവൃത്തിപരിചയം ഉണ്ടെന്നും ഈ ബയോഡാറ്റ പറയുന്നു.

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്.  പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകൾ കിട്ടിയിരുന്നില്ല. എന്നാൽ  സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് കസ്റ്റംസിൻറെ നിഗമനം.