പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് തോൽവി; കൃത്രിമം നടന്നിട്ടുണ്ടെന്ന് മമത 

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി മമത ബാനർജിക്ക് തോൽവി. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1,736 വോട്ടിനാണ് മമത ബാനർജി പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്‍റെ സിറ്റിംഗ് മണ്ഡലമാണ് നന്ദിഗ്രാം.

“നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ട. പോരാട്ടത്തിന് വേണ്ടി ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരും. ഞാൻ ഒരു മുന്നേറ്റത്തിന് വേണ്ടി പോരാടിയതിനാൽ നന്ദിഗ്രാമിൽ ബുദ്ധിമുട്ട് നേരിട്ടു. ജനങ്ങൾ ആഗ്രഹിക്കുന്ന ഏത് വിധിയും നൽകട്ടെ, ഞാൻ അത് അംഗീകരിക്കുന്നു. എനിക്ക് കുഴപ്പമില്ല. ഫലങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ കോടതിയിൽ പോകുകയും ചെയ്യും. ഫലപ്രഖ്യാപനത്തിനു ശേഷം ചില കൃത്രിമങ്ങൾ നടന്നിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് അവ ഞാൻ വെളിപ്പെടുത്തുന്നതായിക്കും.” മമത ബാനർജി പറഞ്ഞു.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ തുടരും. 213 സീറ്റുകളിലാണ് തൃണമൂൽ മുന്നേറ്റം. 78 സീറ്റുകളാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താൻ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞത്.