ഭാര്യയെ സംശയം, അറുത്ത് മാറ്റിയ തലയുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയായ അനിലാണ് പിടിയിലായത്. ഒരു കൈയില്‍ ഭാര്യയുടെ തലയും മറ്റേ കൈയില്‍ കത്തിയുമായി റോഡിലൂടെ നടക്കുന്ന അനിലിന്റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

എട്ട് വര്‍ഷം മുന്‍പാണ് അനിലിന്റെ വിവാഹം നടന്നത്. എന്നാല്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സമാനമായ സംഭവം കഴിഞ്ഞ ബുധനാഴ്ച പശ്ചിമ ബംഗാളിലുമുണ്ടായി.

ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശി ഗൗതം ഗുഷെയ്ത് ആണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അറുത്ത് മാറ്റിയ തലയുമായി സമീപത്തെ ബസ് സ്റ്റോപ്പില്‍ ഏറെ നേരം ഇരുന്ന ഗൗതത്തിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.