പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

പ്രിയാ വർഗീസിന്റെ നിയമനം സംബന്ധിച്ച അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായാണ് അപ്പീൽ നൽകിയിരിക്കുന്നത്. പ്രിയ വർഗീസിന് മതിയായ അധ്യാപന യോഗ്യതയില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തത്.

ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹ‍ർജിയിൽ പ്രിയവർഗീസിന് കോടതി നോട്ടീസ് അയച്ചിരുന്നു.

ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം.

യുജിസിയുടെ 2018ലെ റെഗുലേഷന് വിരുദ്ധമായ നടപടിയാണ് ഡിവിഷൻ ബെഞ്ചിന്റേതെന്നാണ് യുജിസി പറയുന്നത്. ഇത് അംഗീകരിക്കില്ലെന്നും യുജിസി അറിയിച്ചിരുന്നു. അതിനാലാണ് പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്‌തുകൊണ്ട്‌ സുപ്രിംകോടതിയെ സമീപിച്ചത്.