പൗരത്വ ഭേദഗതിക്കെതിരെയുള്ള ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. 237 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.

പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജികളാണ് പരിഗണിക്കുക. 2019ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹർജി നിലനിൽക്കുമ്പോൾ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുക.

അതേസമയം ചട്ടങ്ങൾ പിൻവലിക്കാൻ തയ്യാറല്ല എന്ന നിലപാട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. നിയമനിർമാണത്തിനുള്ള പാർലമെന്റിന്റെ അവകാശം അനുസരിച്ചാണ് നിയമം യാഥാർത്ഥ്യമാക്കിയതെന്നും സർക്കാർ ഇന്ന് കോടതിയിൽ വ്യക്തമാക്കും. വിഷയത്തിൽ വ്യക്തികളുടെ അടക്കം അപേക്ഷകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേരളത്തിൽ നിന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡിവൈഎഫ്ഐ, മുസ്ലിം ലീഗ് തുടങ്ങിയവർ നൽകിയ അപേക്ഷകളും പരിഗണിക്കും.