കോടതി കൈപുസ്തകത്തിൽ ഇനി 'ലൈംഗിക തൊഴിലാളി' ഇല്ല; പകരം മൂന്ന് പദങ്ങൾ ഉൾപ്പെടുത്തി സുപ്രീംകോടതി

കോടതികൾക്കായി ഇറക്കിയ ശൈലീപുസ്തകത്തിൽ ലൈംഗിക തൊഴിലാളി എന്ന പദത്തിൽ ഭേദഗതി വരുത്തി സുപ്രീം കോടതി. ലൈംഗിക തൊഴിലാളി എന്ന് ഉപയോഗിക്കുന്നതിന് പകരം മൂന്ന് പദങ്ങളാണ് സുപ്രീംകോടതി ഉൾപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യക്കടത്തിൽ ഉൾപെട്ട അതിജീവിത (trafficked survivor), വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ (woman engaged in commercial sexual activity), വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ എന്നീ പദങ്ങൾ ഉപയോഗിക്കണം (woman forced into commercial sexual exploitation).

ലിംഗവിവേചനമുളള സ്റ്റീരിയോ റ്റൈപ്ഡ് ഭാഷാപ്രയോഗങ്ങൾ കോടതികളിൽ നിന്ന് ഒഴിവാക്കുന്നതിനായി സുപ്രീം കോടതി ഓഗസ്റ്റിൽ കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തിൽ വേശ്യ എന്ന് ഉപയോഗിക്കുന്നതിന് പകരം ലൈംഗിക തൊഴിലാളി എന്നുപയോഗിക്കണം എന്നായിരുന്നു നിഷ്‌കർഷിച്ചിരുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് 18ന് എന്‍ജിഒകള്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക തൊഴിലാളി എന്ന പദത്തിന് ഭേദഗതി വരുത്തി കുറച്ചുകൂടി വിവേചനങ്ങള്‍ക്ക് അതീതമായ പദങ്ങള്‍ കോടതി ഉപയോഗിക്കുന്നത്. ലൈംഗിക തൊഴിലാളി എന്ന വിശേഷണം സ്വന്തം ഇഷ്ടപ്രകാരം വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാൾ എന്ന ധ്വനിയാണ് നൽകുന്നതെന്നായിരുന്നു സംഘടനകളുടെ പരാതി. ഇത് യാഥാർഥ്യത്തിൽ നിന്ന് വളരെ അകന്ന കാഴ്ചപ്പാടാണെന്നും സംഘടനകൾ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

പല സ്ത്രീകളും ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് ചൂഷണം, വഞ്ചന തുടങ്ങിയ കാരണങ്ങൾ കൊണ്ടാണെന്നും അതിനാൽ ലൈംഗിക തൊഴിലാളി എന്നതിന് പകരം പുതിയ പദം കൊണ്ട് വരണം എന്നുമായിരുന്നു സംഘടനകളുടെ ആവശ്യം. ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൈപ്പുസ്തകത്തിൽ മാറ്റം കൊണ്ടുവന്നത്. പുതുക്കിയ കൈപ്പുസ്തകം താമസിയാതെ പുറത്തിറങ്ങും.