രാജ്യദ്രോഹക്കേസ്; തരൂരിന്‍റെയും മാധ്യമ പ്രവർത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി 

യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ ശശി തരൂരിന്‍റെയും മാധ്യമ പ്രവർത്തകരുടെയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനും അഞ്ച് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. അറസ്റ്റ് സ്റ്റേ ചെയ്യുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ  കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ബാലിശമായ പരാതികളിൽ ആണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജർ ആയ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഒരേ തരത്തിൽ ഉള്ള പരാതികളിൽ ആണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകൾ ഒരുമിച്ച് ആക്കണം എന്നും സിബൽ വാദിച്ചു. ഈ ആവശ്യത്തിൽ കോടതി നോട്ടീസ് അയച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന് തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തെന്ന് എഫ്ഐആറിലുണ്ട്. ഇത് ചെങ്കോട്ടയിലെത്തി കൊടി ഉയര്‍ത്താന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.

സാമൂഹിക പ്രവര്‍ത്തകനായ ബി.എസ് രാകേഷ് നല്‍കിയ പരാതിയിലാണ് കര്‍ണാടകയില്‍ തരൂരിനെതിരെ കേസെടുത്തിട്ടുള്ളത്. പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും സമാന സംഭവത്തില്‍ തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്