നിയമനങ്ങളില്‍ യു.ജി.സി ചട്ടങ്ങള്‍ പാലിച്ചിരിക്കണം; വീണ്ടും വി.സിയെ പുറത്താക്കി; കടുത്ത നിലപാടുമായി സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് പിടിവള്ളി

രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ യുജിസി ചട്ടം പാലിച്ചാക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. അല്‍മോറയിലെ എസ്എസ്‌ജെ സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയത് ശരിവെച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. യുജിസി ചട്ടം പാലിക്കാത്തതിന് എസ്എസ്‌ജെ സര്‍വകലാശാലയിലെ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിന്റെ വിസി നിയമനം ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ നരേന്ദ്ര സിങ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നരേന്ദ്ര സിങ്ങിനെ വിസിയായി നിയമിക്കുന്നതിനു മുന്‍പ് പത്രങ്ങളില്‍ പരസ്യം നല്‍കിയില്ല. സേര്‍ച് കമ്മിറ്റി ഒന്നിലധികം പേരുകള്‍ ശുപാര്‍ശ ചെയ്തില്ല, വിസിയുടെ തിരഞ്ഞെടുപ്പു സേര്‍ച് കമ്മിറ്റിയുടേതായിരുന്നില്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇങ്ങനെ ഒരു നിയനം അംഗീകരിക്കാനാകില്ലെന്നും യുജിസി ചട്ടങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിസി നിയമനം റദ്ദാക്കികൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന്റെ എല്ലാ വാദങ്ങളും സുപ്രീംകോടതി തള്ളി. സര്‍വകലാശാല ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിസി നിയമനമാണ് തന്റെയെന്നും ഇതിന് യുജിസി നിയമനം ബാധകമാവില്ല. സര്‍ക്കാരിന് നിയമനഅധികാരം ഉണ്ടെന്നും നരേന്ദ്ര സിങ് സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍, ആദ്യ നിയമനമോ രണ്ടാമത്തെ നിയമനമോ, ഇനി അവസാനത്തെ നിയമനമെന്നോ പ്രത്യേക ആനുകൂല്യങ്ങള്‍ ആര്‍ക്കും ലഭിക്കില്ല. രാജ്യത്തെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. യുജിസി ചട്ടം പാലിക്കേണ്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഒറ്റപ്പേരു മാത്രമായിരുന്നുവെന്നതും ചൂണ്ടിക്കാട്ടി. യോഗ്യനായിരിക്കാമെങ്കിലും അത് പരിഗണനയില്‍ വരുന്നില്ലെന്നും കോടതി പ്രതികരിച്ചു.

2017 മുതല്‍ 2020 വരെ പിഎസ്‌സി അംഗമായിരുന്നപ്പോഴും ഗവേഷക വിദ്യാര്‍ഥികളെ ഗൈഡ് ചെയ്തിരുന്നുവെന്നും ഇത് അധ്യാപന പരിചയമായി കാണണമെന്നും ഹര്‍ജിക്കാരന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പരിഗണിച്ചത് തന്നെ മാത്രമാണെന്നും നരേന്ദ്ര സിങ്ങ് കോടിതിയെ അറിയിച്ചു. യോഗ്യനായിരിക്കാമെങ്കിലും ഒറ്റപ്പേര് പരിഗണിച്ചത് നിയമത്തിന്റെ ലംഘനമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ വാദത്തിനിടെ വിസി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് നരേന്ദ്ര സിങ്ങ് വ്യക്തമാക്കി. എന്നാല്‍, അദേഹത്തിന്റെ തീരുമാനം എന്താണെങ്കിലും കോടതിയെ ബാധിക്കില്ലെന്നും നിയമനം നിയമവിരുദ്ധമാണെന്നും ബെഞ്ച് ഉത്തരവിട്ടു. വിസി നിയമനം അസാധുവാണെന്നും തുടര്‍നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കി സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.

നേരത്തെ, യുജിസി ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കേരളത്തിലെ സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനവും സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാന്‍സിലര്‍ കൂടിയാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു. യുജിസി നിയമം ലംഘിക്കപ്പെട്ടാണ് കേരളത്തിലെ എല്ലാ സര്‍വകലാശാ വിസിമാരും നിമമനം തേടിയതെന്ന് വെളിപ്പെടുത്തിയ അദേഹം ഇവര്‍ക്ക് എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെയാണ് സുപ്രീംകോടതി വീണ്ടും നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ിയമനം സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞിരിക്കുന്ന നിയമം ബാധകമാക്കിയാല്‍, കേരളത്തില്‍ 11 സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരിക്കുന്നതു നിയമവിരുദ്ധമായാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. വളരെക്കാലമായി ഈ രീതിയിലാണ് നിയമനം. ഇവരുടെയൊന്നും കാര്യത്തിലോ യോഗ്യതയിലോ കോടതി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും നിയമനത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. വിസി നിയമനത്തില്‍, കോടതി പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുമെന്നും വ്യക്തമാക്കിയാണ് ഗവര്‍ണര്‍ നടപടികളിലേക്ക് കടന്നത്.

പുറത്താക്കാതിരിക്കാനുള്ള നോട്ടീസ് ഗവര്‍ണര്‍ വിസിമാര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിസിമാരും ചാന്‍സിലര്‍ക്ക് മറുപടിയും നല്‍കി. ഗവര്‍ണര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് വെളിപ്പെടുത്തിയതോടെ അദേഹത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിന്റെ ആദ്യഭാഗമെന്ന നിലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഇന്നലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

Read more

ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഇനി നവംബര്‍ 20 നാണ് കേരളത്തിലേക്ക് തിരിച്ചെത്തുക. വിഷയത്തില്‍ അദ്ദേഹം നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഓര്‍ഡിനന്‍സ് രാഷ്ട്രപതിഭവനിലേക്ക് അയക്കുകയെന്നാണ് വിവരം. ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കിയുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. അതിനാല്‍ നിയമസഭ വിളിച്ച് ബില്ല് കൊണ്ടുവരാനുള്ള സാധ്യതയും സര്‍ക്കാര്‍ തേടുന്നത്. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.