അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയും വ്യവസായിയുമായ റിനികി ഭുയാന്‍ ശര്‍മയ്ക്ക് ഒന്നിലധികം പാസ്‌പോര്‍ട്ട് ഉണ്ടെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് പാസ്‌പോര്‍ട്ട് പരാമര്‍ശത്തില്‍ പവന്‍ ഖേരയ്‌ക്കെതിരെ കേസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവാഹാട്ടി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഖേര സുപ്രീംകോടതിയിലെത്തിയത്.

കേസില്‍ അന്വേഷണവുമായി സഹകരിക്കാനും സമന്‍സ് ലഭിക്കുമ്പോള്‍ ഹാജരാകാനും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഖേരയോട് നിര്‍ദ്ദേശിച്ചു. ഖേരയ്ക്കെതിരായ ആരോപണങ്ങള്‍ വിചാരണയില്‍ തെളിയേണ്ടതാണെന്നും അറസ്റ്റുചെയ്ത് പ്രയാസപ്പെടുത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് രാജ്യസഭ എംപിയുമായ അഭിഷേക് മനു സിംഘ്വി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

അസം സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ വ്യാജ പാസ്പോര്‍ട്ടാണ് ഖേര പ്രദര്‍ശിപ്പിച്ചതെന്ന് മേത്ത ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വിധിപറയാന്‍ മാറ്റുകയായിരുന്നു. ഹിമന്തയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയ്ക്ക് ഒന്നിലേറെ രാജ്യങ്ങളുടെ പാസ്പോര്‍ട്ടും വിദേശത്ത് ആസ്തിയുമുണ്ടെന്നും അതൊന്നും മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് ഖേര ആരോപിച്ചത്.