'പിന്നിൽ രാജ്യാന്തര ലോബി'; പെട്രോളിലെ എഥനോൾ 20 ശതമാനമാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

പെട്രോളിലെ എഥനോൾ 20 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി. കേന്ദ്ര സർക്കാരിന്റെ വിശദീകരണം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പൊതുതാൽപര്യ ഹർജിക്ക് പിന്നിൽ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി.

ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പദ്ധതി നടപ്പാക്കുന്നതിൽ ഇടപെടാൻ വിസമ്മതിച്ചു. അഭിഭാഷകനായ അക്ഷയ് മൽഹോത്ര ആയിരുന്നു ഹർജിക്കാരൻ. എഥനോൾ കലർത്തിയ പെട്രോൾ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു.

എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോൾ 10ൽ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ പ്രധാന വാദം.

20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (ഇ20) ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുമെന്നായിരുന്നു കണ്ടെത്തൽ. പെട്രോളിനേക്കാൾ ഊർജ സാന്ദ്രത കുറവാണ് എഥനോളിനെന്നും അതിനാൽ മൈലേജിൽ കുറവ് വരാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. എഥനോൾ കലർത്തിയ പെട്രോളിൽ ഓടുന്ന ഫോർ വീലറുകൾക്ക് മൈലേജിൽ 1-2 ശതമാനം കുറവ് അനുഭവപ്പെട്ടേക്കാം. അതേസമയം മറ്റ് വാഹനങ്ങൾക്ക് 3-6 ശതമാനം കുറവ് ഉണ്ടായേക്കാം. ഇ10, ഇ20 പെട്രോളിനായി ഡിസൈൻ ചെയ്ത വാഹനത്തിൽ 1-2 ശതമാനം വരെയാണ് മൈലേജ് കുറയുക.

Read more

അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, കരിമ്പിൽ നിന്നും ധാന്യങ്ങളിൽ നിന്നും എഥനോൾ ശേഖരിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു മുന്നേറ്റം ഇന്ത്യ നടത്തിയത്. ഇതിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കാനും പ്രാദേശിക കർഷകരെ സഹായിക്കാനും കഴിയുമെന്നാണ് കേന്ദ്രസർക്കാർ വാദം.